തിരുവനന്തപുരം: സിപിഎമ്മിന്റെ അടിത്തട്ടിൽ നിന്ന് വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളിൽ വച്ച് താൻ തന്നെ നിരവധി സിപിഎം പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് അംഗത്വം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തിൽ മുൻപൊന്നും ഉണ്ടായിട്ടില്ല. സാധാരണക്കാരായ പാർട്ടിക്കാർ ഭരണത്തിന്റെ ഗുണഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശരാണെന്നും സതീശൻ പറഞ്ഞു.
പാലക്കാട്ടും പയ്യന്നൂരിലും പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങൾ പാർട്ടിയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ പയ്യന്നൂരിൽ പോലും ജനങ്ങളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടാകുന്നത്. കേരളത്തിലെ സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിസ്മയങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.
പത്തുവർഷത്തെ പിണറായി വിജയന്റെ ഭരണമാണ് സിപിഎമ്മിന് ഇത്ര വലിയ നാശമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കൾ തന്നെ തെറ്റായ നടപടികളെ പരസ്യമായി വിമർശിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാർട്ടി ജനറൽ സെക്രട്ടറിക്കോ സംസ്ഥാന സെക്രട്ടറിക്കോ ഇത്തരം വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയുന്നില്ലെന്നും സതീശൻ പരിഹസിച്ചു.
സിപിഎമ്മിനെ നിലവിൽ ബാധിച്ചിരിക്കുന്നത് വലിയ രീതിയിലുള്ള മൂല്യച്യൂതിയാണെന്ന് സതീശൻ ആരോപിച്ചു. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നുള്ള നേതാക്കളുടെ മാറ്റവും നിലവാര തകർച്ചയുമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും വർഗ്ഗവഞ്ചകന് വോട്ടില്ല എന്ന പ്രതിഷേധം ഉയരുന്നത് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ തെളിവാണ്. പാർട്ടിയുമായി പിരിഞ്ഞുനിൽക്കുന്നവരെ പെണ്ണ് കേസിലോ കള്ളക്കേസിലോ കുടുക്കി നശിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ പ്രധാന രീതിയെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാന സർക്കാർ ഖജനാവ് കൊള്ളയടിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സർക്കാരും ഇന്നുവരെ ചെയ്യാത്ത വിധത്തിൽ ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്താണ് മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയുടെയും പിആർ വർക്കുകൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികൾ സ്വന്തം ഫണ്ടാണ് ഉപയോഗിക്കേണ്ടതെന്നും എന്നാൽ കേരളത്തിൽ സർക്കാർ പണം ഉപയോഗിച്ചാണ് പിണറായി വിജയനും സിപിഎമ്മും പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വ്യക്തിപരമായ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി കോടികളാണ് ഖജനാവിൽ നിന്ന് ചെലവാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പിആർ പ്രചാരണങ്ങളെ ഇത് ബാധിക്കുന്നില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് മാസമായി പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ സർക്കാർ പാസാക്കുന്നില്ലെന്നും, പത്തുലക്ഷത്തിന് താഴെയുള്ളവ പോലും തടഞ്ഞുവെക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന സർക്കാരിന്റെ പ്രചാരണം വെറും പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വർഷം കൊണ്ടാണ് ഇത്രയും വീടുകൾ നിർമ്മിച്ചതെന്ന് അവർ അവകാശപ്പെടുമ്പോൾ, മുൻപത്തെ ഉമ്മൻചാണ്ടി സർക്കാർ വെറും അഞ്ച് വർഷം കൊണ്ട് വിവിധ പദ്ധതികളിലൂടെ 4.30 ലക്ഷം വീടുകൾ പൂർത്തിയാക്കിയിരുന്നു. നിയമസഭയിൽ മന്ത്രിമാർ തന്നെ നൽകിയ കണക്കുകൾ നിരത്തിയാണ് സർക്കാർ അവകാശവാദങ്ങളിലെ പൊള്ളത്തരം അദ്ദേഹം തുറന്നുകാട്ടിയത്.
വൈദ്യുതി മേഖലയിലെ നേട്ടങ്ങളെക്കുറിച്ചുള്ള സർക്കാരിന്റെ വ്യാഖ്യാനങ്ങളും തെറ്റാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പിലാക്കിയ പവർ കോറിഡോർ സംവിധാനമാണ് ഇന്ന് സംസ്ഥാനത്ത് പവർ കട്ട് ഇല്ലാത്തതിന് പ്രധാന കാരണം. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഇപ്പോഴത്തെ സർക്കാർ മുന്നോട്ട് പോകുന്നത്, എന്നാൽ ഇത് സ്വന്തം നേട്ടമായി ചിത്രീകരിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരവാദിത്തങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും പത്തുവർഷത്തെ ഭരണത്തിന്റെ ബാക്കിപത്രം പാർട്ടിയുടെ സമ്പൂർണ്ണ തകർച്ചയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അവനോടൊപ്പമാണോ അവളോടൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഗണേഷ് കുമാർ കുടുംബപ്രശ്നത്തിന്റെ പേരിൽ രാജിവെക്കണമെന്ന് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു. അന്ന് രാജി ചോദിച്ചുവാങ്ങിയ അതേ പിണറായി വിജയൻ ഇന്ന് മുഖ്യമന്ത്രിയായപ്പോൾ ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വലിയ ഇരട്ടത്താപ്പാണെന്നും കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ ജനങ്ങൾക്ക് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങളുണ്ടായി; ആളപായമില്ല
















































