മലപ്പുറം: ഒരു പക്ഷെ ഇനി തിങ്കളാഴ്ച കാണാമെടാ എന്നു വാക്കു പറഞ്ഞായിരിക്കും അനന്തുവും കൂട്ടുകാരും ആ ക്ലാസ് മുറിയിൽ നിന്നിറങ്ങിയത്. എന്നാൽ ഇന്ന് അവൻ തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കു നൽകിയ വാക്കുപാലിക്കാനാവാതെ ജീവിതത്തിൽ നിന്നേ വിട പറഞ്ഞിരിക്കുകയാണ്…
വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ലാസുകാരൻ അനന്തുവിൻറെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ആദ്യം മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. കണ്ണീരോടെയാണ് അവന്റെ പ്രിയ സുഹൃത്തുക്കളും അധ്യാപകരും അനന്തുവിന് ആദരാഞ്ജലികൾ നേർന്നത്.
അനന്തുവിന് യാത്രാമൊഴിയേകുമ്പോൾ ഒരു നാടും നാട്ടുകാരും മുഴുവൻ കണ്ണീരണിഞ്ഞു. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അനന്തു മടങ്ങുമ്പോൾ ഒരു നാടൊന്നാകെ അവന്റെ വീട്ടിലെത്തി അവനെ അവസാനമായി ഒരു നോക്ക് കാണാൻ.
പത്താം ക്ലാസ് വിദ്യാർഥി അനന്തു ഷോക്കേറ്റ് മരിച്ചത് പ്രദേശവാസ ഒരുക്കിയ കെണിയിൽ നിന്നാണെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ പ്രതിയായ വിനീഷിനെ അറസ്റ്റ് ചെയ്തു. അതേസമയം, നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബോധപൂർവം സൃഷ്‌ടിച്ച അപകടമെന്ന് സംശയിക്കുന്നതായി മന്ത്രി ശശീന്ദ്രൻ ആരോപിച്ചു. പ്രതിയുടെ ഫോൺരേഖകൾ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു. എകെ ശശീന്ദ്രൻറെ പ്രസ്താവനയ്ക്കെതിരെ യുഡിഎഫ് രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണെന്നും പിൻവലിച്ച് മാപ്പു പറയണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
അതുപോലെ മന്ത്രി എകെ ശശീന്ദ്രൻറെ ആരോപണം അടിസ്ഥാനരഹിതമെന്ന് വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജി പറഞ്ഞു. മരണം വിറ്റ് നേട്ടം ഉണ്ടാക്കുന്നവരല്ല യുഡിഎഫുക്കാർ. താൻ പഠിപ്പിച്ച കുട്ടി കൂടിയാണ് അനന്തു. എത്ര അസംബന്ധമായ കാര്യമാണ് വനം മന്ത്രി പറയുന്നതെന്നും രജി ചോദിച്ചു.