തിരുവനന്തപുരം: കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ സ്ത്രീലമ്പടൻ പരാമർശത്തിൽ കോൺഗ്രസിൽ വ്യാപക വിമർശനം. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ രംഗത്തെത്തി. മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് ഒന്നു എണ്ണിനോക്കിയാൽ നന്നായിരിക്കുമെന്ന് വിഡി സതീശൻ പരിഹസിച്ചു. പിടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയർന്നപ്പോൾ മുഖ്യമന്ത്രി പൂഴ്ത്തിവെച്ചു. പന്ത്രണ്ട് ദിവസത്തോളം പരാതി കൈയിൽവെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തുവെന്ന് സതീശൻ ചോദിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ ‘സ്ത്രീലമ്പട’ പരാമർശം അൽപത്തരമെന്നായിരുന്നു കെ സുധാകരൻ എംപി പ്രതികരിച്ചത്. മുഖ്യമന്ത്രി തന്നെ ഇത്തരത്തിലൊരു പരാമർശം നടത്തിയാൽ എന്തുചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു. കോൺഗ്രസിനെതിരായ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് എപി അനിൽകുമാർ പറഞ്ഞത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചേർന്ന പ്രസ്താവനയല്ല മുഖ്യമന്ത്രി നടത്തിയത്. അന്തസും മാന്യതയും ഉണ്ടെങ്കിൽ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണം. സിപിഐഎം സംസ്ഥാന നേതാവിനെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. വളരെ മോശമായ പെരുമാറ്റമാണത്. മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകൾ സിപിഐഎമ്മിൽ നിരവധിയാണ്. അവരെക്കുറിച്ച് എഴുതാൻ നൂറു പേജിന്റെ പുസ്തകം മതിയാകില്ലെന്നും എപി അനിൽകുമാർ പറഞ്ഞു.
മുഖ്യമന്ത്രി ഇത്തരത്തിൽ പലതും പറയുമെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്വൽപം ആത്മാർത്ഥയുണ്ടെങ്കിൽ സ്വന്തം പാർട്ടിയിൽ ആരോപണ വിധേയർക്ക് എതിരെ നടപടി എടുക്കണമെന്നായിരുന്നു കെകെ രമ എംഎൽഎയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്ത്രീകളെ ഉപയോഗിക്കുന്നതായി മാത്രമേ കാണാൻ സാധിക്കൂ. സ്ത്രീ സമൂഹത്തിന് അനുകൂലമായ പ്രസ്താവനയായി കാണാൻ കഴിയില്ലെന്നും കെകെ രമ പറഞ്ഞു.
















































