വാഷിങ്ടൺ: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്ത് യുഎസ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.
ആഴ്ചകളായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെ തൊട്ടിരുന്നില്ല. എന്നാൽ, നിലവിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ദ്വീപിനെ ആക്രമിക്കുന്നതിലൂടെ ഇറാന്റെ ശ്രദ്ധ തന്ത്രപ്രധാനമായ കേന്ദ്രം സംരക്ഷിക്കുന്നതിലേക്ക് മാറും. ഇറാന്റെ പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ആണവ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ വേണ്ടിയുള്ള പ്രത്യേക സൈനിക നീക്കങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ ദ്വീപ്. 1960-കൾ മുതൽ വിദേശ നിക്ഷേപത്തോടെ വികസിപ്പിച്ചെടുത്തതാണ് ഖാർഗ് ദ്വീപിലെ സൗകര്യങ്ങൾ. ഇറാനിയൻ എണ്ണപ്പാടങ്ങളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ ദ്വീപ്. പ്രതിദിനം ഏകദേശം 70 ലക്ഷം ബാരൽ എണ്ണ കൈകാര്യം ചെയ്യാൻ ശേഷി ഈ കേന്ദ്രത്തിനുണ്ട്. ഖാർഗ് ദ്വീപിനെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുന്നത് വഴി ഇറാന്റെ പ്രധാന വരുമാന സ്രോതസ്സ് ഇല്ലാതാക്കാൻ സാധിക്കുമെന്ന് യുഎസ് വിലയിരുത്തുന്നത്. എന്നാൽ ഖാർഗ് ദ്വീപിനെതിരായ ആക്രമണം ആഗോള എണ്ണവിപണിയിൽ വലിയ ചലനമുണ്ടാക്കും. ഖാർഗ് ദ്വീപിനെതിരെയുള്ള ആക്രമണം ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമാകും. ഖാർഗ് ദ്വീപിനെ തകർത്താൽ അത് യുദ്ധാനന്തരം പ്രാദേശിക ഊർജ്ജ യുദ്ധത്തിനും വഴിവച്ചേക്കാം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
യുദ്ധം മൂലം താറുമാറായ ആഗോള ഊർജ്ജ വിപണിയിൽ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ഇതുവരെ ദ്വീപിനെ ആക്രമിക്കുന്നതിൽ വിട്ട് യുഎസ് വിട്ടുനിന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഖാർഗ് ദ്വീപിന്റെ ഭാവി എന്താകും എന്നത് ആഗോള സാമ്പത്തിക രംഗത്തെയും യുദ്ധത്തിന്റെ ഗതിയെയും നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.
നിലവിൽ ദക്ഷിണേഷ്യയിലേക്കുള്ള എണ്ണ വിതരണം താറുമാറായിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെ ഇതിന്റെ പ്രത്യാഘാതം നേരിടുന്നുണ്ട്. ഖാർഗ് ദ്വീപിനെതിരായ ആക്രമണം ഈ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുമെന്നാണ് ആശങ്ക. തത്കാലം റഷ്യൻ ക്രൂഡോയിൽ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. എന്നാൽ, യുദ്ധം റഷ്യൻ ക്രൂഡിനുള്ള ആവശ്യകത വർധിപ്പിച്ചേക്കാം. അത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെയും യൂറോപ്പിന്റെയും ശ്രമങ്ങളെ പരാജയപ്പെടുത്തും.
















































