ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ ടെഹ്‌റാനിൽ 40 സ്‌കൂൾ വിദ്യാർഥികൾ ദാരുണമായി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. ഈ വ്യോമതാവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൂചന.
അതേസമയം ടെഹ്‌റാനിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാജ്യ വ്യാപകമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. പലമേഖലകളിൽ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതു ഇറാനിലെ ഇസ്ലാമിക ഭരണത്തിനെതിരേ ശബ്ദിക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എന്ന് ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ട്രംപ് ലോകത്തെ അഭിസംബോധന ചെയ്തത്. വർഷങ്ങളായി നിങ്ങൾ അമേരിക്കയുടെ സഹായം ചോദിക്കുന്നു, നിങ്ങൾക്ക് അത് ഒരിക്കലും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് ആ സഹായത്തിന്റെ യഥാർഥ സമയമെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.

















































