വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ വരുംദിവസങ്ങൾ നിർണായകമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.
‘വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമാകും. ഇറാന് അക്കാര്യം അറിയാം. സൈനികപരമായി അതിലൊന്നും ചെയ്യാൻ അവർക്ക് കഴിയില്ല-രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനികരെ കഴിഞ്ഞ വാരാന്ത്യത്തിൽ സന്ദർശിച്ചുവെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു.
അതേസമയം സംഘർഷത്തിൽ യുഎസ് കരസേന ഭാഗമാകുമോ എന്നതിന്റെ സാധ്യത തള്ളിക്കളയാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ‘എന്ത് ചെയ്യും എന്ത് ചെയ്യില്ല എന്നെല്ലാം എതിരാളിയോട് പറയുന്നപക്ഷം നിങ്ങൾക്ക് യുദ്ധത്തിൽ പോരാടി ജയിക്കാനാകില്ല. ആവശ്യമെങ്കിൽ അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തും. അല്ലെങ്കിൽ ഒരുപക്ഷേ നമുക്കത് വേണ്ടിവന്നേക്കില്ല. ചിലപ്പോൾ ചർച്ചകൾ ഫലം കണ്ടേക്കാം, ഹെഗ്‌സെത്ത് പറഞ്ഞു. ഇറാനിൽ ട്രംപ് കരയുദ്ധത്തിനൊരുങ്ങുന്നോ എന്ന ചോദ്യത്തിനായിരുന്നു ഹെഗ്‌സെത്ത് ഇത്തരമൊരു മറുപടി നൽകിയത്.
യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം ഒരുമാസത്തിലേറെയായി തുടരുന്നതിനിടെയിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. അക്കാര്യം വളരെ സത്യമാണ്. അവ പുരോഗമിക്കുകയാണ്. അത് സജീവമാണ്. അത് ശക്തി പ്രാപിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്- എന്നായിരുന്നു യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ കുറിച്ച് ഹെഗ്‌സെത്ത് പറഞ്ഞത്.
ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ അമേരിക്ക കരയുദ്ധത്തിന് തയ്യാറാവും എന്നതിന്റെ സൂചനയായി പീറ്റ് ഹെഗ്‌സെത്തിന്റെ വാക്കുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.















































