വാഷിങ്ടൻ: യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്ന് പ്രസിഡന്റ് ട്രംപ് തൽസമയം കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ. ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പമായിരുന്നും ട്രംപ് സിറ്റുവേഷൻ വിലയിരുത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ യുഎസ് പ്രസിഡന്റും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സാഹചര്യങ്ങൾ നിരീക്ഷിക്കാനും നടപടികൾ നിർദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷൻ റൂം എന്നറിയപ്പെടുന്നത്. 2011 ൽ ഒസാമ ബിൻലാദനെ വധിച്ച പാക്കിസ്ഥാനിലെ ഓപ്പറേഷൻ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ കണ്ട അതേ റൂമിലായിരുന്നു ട്രംപും ഒത്തു ചേർത്തത്.
‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന വാചകങ്ങളുള്ള ചുവന്ന തൊപ്പി ധരിച്ച ട്രംപിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് ജെഡി വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവരെയും ചിത്രങ്ങളിൽ കാണാം. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരും സന്നിഹിതരായിരുന്നു. ട്രംപ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്.
അതേസമയം 1979നുശേഷം ആദ്യമായാണ് ഇറാനിൽ യുഎസ് ആക്രമണം നടത്തുന്നത്. ആക്രമണം വിജയകരമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിൽ ഇറാൻ ചർച്ചയിലേക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവനിലയങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. അതേസമയം ഇറാനെ ആക്രമിച്ച അമേരിക്കയ്ക്കെതിരെ തിരിച്ചടിക്കുമെന്ന് ഹൂതികളും വ്യക്തമാക്കി.