തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് ഇക്കുറി സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് 140 സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു. സീറ്റ് വിഭജനം ഒരു അപസ്വരവും ഇല്ലാതെയാണ് യുഡിഎഫിൽ പൂർത്തിയാക്കിയത്. ചരിത്രത്തിൽ ആദ്യമായിട്ട്. ഞാൻ ടീം യുഡിഎഫ് എന്നുള്ള വാക്ക് ഉപയോഗിച്ചത് അക്ഷരാർഥത്തിൽ അടിവരയിടുന്ന തരത്തിലുള്ള ചർച്ചകളാണ് യുഡിഎഫിന്റെ സീറ്റ് വിഭജനത്തിൽ നടന്നത്. അക്ഷരാർഥത്തിൽ ടീം യുഡിഎഫായി മാറി.
അതേപോലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്നാണ് പുറത്തുവന്ന വാർത്ത. പണ്ട് എത്രദിവസമാണ് എടുക്കുന്നത്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമമെന്ന് വി.ഡി. സതീശൻ ചോദിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇല്ലാത്ത വാർത്തകൾ നൽകി കോൺഗ്രസിനെ ആക്രമിക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഏകദേശം നാൽപ്പതോളം വ്യാജ വാർത്തകളാണ് കോൺഗ്രസിനെതിരേ ഉണ്ടാക്കിയത്.
അവർ സുധാകരനും അടൂർ പ്രകാശും മത്സരിക്കുമെന്ന് വാർത്ത കൊടുത്തു. എംപിമാർ മത്സരിക്കുന്ന കാര്യം കേരളത്തിലെ നേതാക്കളല്ല തീരുമാനിക്കുന്നതെന്ന് ഞങ്ങൾ പറഞ്ഞില്ലേ. അത് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. സുധാകരനും അടൂർ പ്രകാശും മത്സരിക്കുമെന്ന് വാർത്ത കൊടുക്കുമ്പോൾ ഒരു തീരുമാനവും ഡൽഹിയിൽ നിന്നെടുത്തിട്ടില്ല. ഞങ്ങൾ അദ്ഭുതപ്പെട്ടു. രാത്രി നിങ്ങൾ അതിൽ നിന്ന് മാറി. അവർ മത്സരിക്കില്ലെന്നായി. അപ്പോഴും തീരുമാനമെടുത്തിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തതെന്ന് സതീശൻ ചോദിച്ചു.
അതുപോലെ കെ. സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞതെന്നും എന്ത് മര്യാദകേടാണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയുടെ കാര്യത്തിൽ കെ.സി. വേണുഗോപാലും വി.ഡി. സതീശനും തമ്മിൽ ഭയങ്കര വഴക്കെന്നും സതീശൻ ഇറങ്ങിപ്പോയെന്നും വാർത്ത കൊടുത്തു. അടിച്ചുപിരിഞ്ഞെന്നും വാർത്ത കൊടുക്കുകയാണ്. ഇത് കണ്ട് ഞങ്ങൾ രണ്ടുപേരും ഇരുന്ന് ചിരിക്കുകയാണ് ചെയ്തത്. ഇത്രമാത്രം ടീമായി നിന്ന ഒരു കാലവും ഉണ്ടായിട്ടില്ല. അഭിമാനത്തോടെയാണ് ഞങ്ങൾ പറയുന്നത്. – സതീശൻ കൂട്ടിച്ചേർത്തു.













































