ടെഹ്റാൻ/ വാഷിങ്ടൻ: സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരെ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ഇറാൻ ആക്രമണം നടത്തി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം, സൗദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്.
ഇറാന്റെ മിസൈലാക്രമണം തടുത്തെങ്കിലും റാസ് ലഫാൻ വ്യാവസായിക സിറ്റിയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി ഖത്തർ പറഞ്ഞു. കുവൈത്തിലെ മിനാ അൽ അഹമ്മദി, മിനാ അബ്ദുല്ല റിഫൈനറികളിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. അതേസമയം, ആർക്കും പരുക്കുല്ലെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു. സാംറെഫ് റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടം പതിച്ച് നാശനഷ്ടമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
പിന്നാലെ ഇസ്രയേലിനു നേരെയും ഇറാൻ ആക്രമണം കടുപ്പിച്ചു ഇറാനിൽനിന്നുള്ള മിസൈലുകളുടെ എണ്ണം വർധിച്ചതായി ഇസ്രയേൽ സൈന്യവും വെളിപ്പെടുത്തി. ഇതിനിടെ ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇറാന്റെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് സൈനികരെ വിന്യസിക്കുമെന്നാണ് വിവരം.
ഹോർമുസിലൂടെ എണ്ണ ടാങ്കറുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാനും സൈനികരെ ഉപയോഗിച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ തീരങ്ങളിലും സേനകളെ വിന്യസിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷം തുടരുന്നതിനിടെ, സൗദിയിലെ റിയാദ് നഗരത്തിലെ ജനവാസ മേഖലയിൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരുക്കേറ്റു. പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. റിയാദിൽ ഇസ്‍ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം നടക്കവേയായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്.
അതിനിടെ, റിയാദിൽ ഒത്തുചേർന്ന 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ ഇറാന്റെ പ്രകോപനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് പങ്കെടുത്തത്. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും മേഖലയിലെ വിവിധ സായുധ സംഘങ്ങൾക്ക് നൽകുന്ന സൈനികവും സാമ്പത്തികവുമായ പിന്തുണ ഇറാൻ പിൻവലിക്കണമെന്നുമാണ് രാജ്യങ്ങളുടെ പ്രധാന ആവശ്യം.
















































