കൊച്ചി: കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി. പുതുവൈപ്പിനിലെ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കോയമ്പത്തൂർ രത്തിനം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവർ. കോസ്റ്റൽ പൊലീസ്, ഞാറയ്ക്കൽ പോലീസ്, വൈപ്പിൻ ഫയർ ഫോഴ്സ് തുടങ്ങിയവർ കടലിൽ തിരച്ചിൽ നടത്തുകയാണ്.
അതേസമയം കടലിൽ ഇറങ്ങരുതെന്ന് വിദ്യാർഥികളോടു ആവർത്തിച്ചു പറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഭാഷാപ്രശ്നമുള്ളതിനാൽ നാട്ടുകാർ പറഞ്ഞത് എന്താണെന്ന് കുട്ടികൾക്ക് മനസിലായില്ല എന്നാണ് കരുതുന്നത്. വിനോദസഞ്ചാരത്തിനായി കോയമ്പത്തൂരിൽനിന്ന് കാറിലാണ് ഒമ്പതംഗ കൊച്ചിയിലെത്തിയതെന്നാണ് വിവരം. 12 മണിയോടെ ബീച്ചിലെത്തിയ സംഘം നീന്താനായി കടലിൽ ഇറങ്ങി. തുടർന്ന് 2 പേരെ കാണാതാവുകയായിരുന്നു. സംഘത്തിലെ എട്ടുപേർ യെമൻ സ്വദേശികളും ഒരാൾ സുഡാൻ പൗരനുമാണ്.
ഈ കടൽത്തീരത്ത് ലൈഫ് ഗാർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാർ പറയുന്നു. ഏറെ അപകടം പിടിച്ച ഈ ബീച്ചിൽ കുളിക്കാനിറങ്ങി മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കടൽ ഇപ്പോൾ ഏറെ പ്രക്ഷുബ്ധമാണ്. അതുപോലെ കൂറ്റൻ തിരമാലകൾ അടിച്ചുകൊണ്ടിരിക്കുന്നതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.