വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം ഏറെ വൈറലായ വീഡിയോയാരുന്നു ഔദ്യോഗിക സന്ദർശനത്തിനിനടെ മാക്രോണും ബ്രിജിറ്റും തമ്മിലുള്ള അടിപിടി. ഭാര്യ പ്രസിഡന്റിന്റെ കരണത്ത് അടിക്കുന്ന വീഡിയോ കൃത്യം ക്യാമറയിൽ പതിയുകയും ചെയ്തു. ഇതോടെ ഫ്രഞ്ച് പ്രസിഡൻ്റിനും പങ്കാളിയ്ക്കും ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘കലഹിക്കുമ്പോൾ വാതിലുകൾ അടഞ്ഞാണിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം’ എന്നായിരുന്നു ട്രംപിൻ്റെ ഉപദേശം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖത്ത് ഭാര്യ ബ്രിജിറ്റ് ഇടിക്കുന്നുവെന്ന നിലയിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്മാനുവൽ മാക്രോണിനും പങ്കാളിയ്ക്കും ട്രംപ് ഉപദേശം നൽകിയത്.
ദാമ്പത്യ ജീവിതത്തെക്കുറിച്ച് മാക്രോണിന് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. മാക്രോണും ഭാര്യയും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹം തളളിയ ട്രംപ്, ‘മാക്രോണുമാർ’ നന്നായിരിക്കുന്നുവെന്നും പ്രതികരിച്ചു.
കഴിഞ്ഞയാഴ്ച്ച ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വിയറ്റ്‌നാമിലെത്തിയ മാക്രോണും ബ്രിജിറ്റും ഹാനോയിലെ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. വിമാനത്തിന്റെ വാതിൽ തുറന്നവേളയിലാണ് 47-കാരനായ മാക്രോണിന്റെ മുഖത്ത് ഭാര്യയുടെ ‘കൈ പതിച്ചത്’. ഇത് ക്യാമറകളിൽ പതിയുകയും വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മാക്രോണിനെ ഭാര്യ ഇടിച്ചതാണ് എന്ന തരത്തിലാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാൽ വിമാനത്തിൽ നടന്നത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും തമ്മിലുള്ള സ്‌നേഹപ്രകടനമായിരുന്നെന്നും തർക്കമായിരുന്നില്ലെന്നും പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരം അറിയിച്ചിരുന്നു.
എന്നാൽ ഫ്രഞ്ച് മാധ്യമങ്ങൾ മാക്രോണിന് ഭാര്യയുടെ കയ്യിൽ നിന്നു അടികിട്ടിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവിടുകയായിരുന്നു. പക്ഷെ തങ്ങൾ ഇരുവരും തമാശ പറയുകയായിരുന്നെന്നാണ് ചോദ്യങ്ങൾക്ക് മറുപടിയായി മാക്രോൺ മാധ്യമങ്ങളോട് പറഞ്ഞത്. ഭാര്യയുമായുള്ള തമാശയെ ‘ഒരുതരം ഭൂമിശാസ്ത്രപരമായ ദുരന്തമായി’ ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്മാനുവൽ മാക്രോൺ പഠിച്ച സ്കൂളിൽ അദ്ദേഹത്തിന്റെ അധ്യാപികയായിരുന്നു ബ്രിജിറ്റ്.