വാഷിങ്ടൻ: ആ കൊച്ചു മൂക്കു തുടയ്ക്കുന്നത് കണ്ടതേ ട്രംപ് തീരുമാനിച്ചു ഇനി ഈ മേശ ഇവിടെ വേണ്ട… മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശ മാറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെസ്‌ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്‌കിന്റെ മകൻ മൂക്ക് തുടയ്ക്കുന്നത് കണ്ടതിനു ദിവസങ്ങൾക്കു ശേഷമാണ് ഓവൽ ഓഫിസിലെ റെസല്യൂട്ട് ഡെസ്ക് ട്രംപ് താൽക്കാലികമായി മാറ്റി സ്ഥാപിച്ചതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ.
അടിക്ക് തിരിച്ചടി!! ഇങ്ങോട്ട് എത്ര തീരുവ ചുമത്തുന്നുവോ അതേ അളവിൽ അങ്ങോട്ടും- നയം വ്യക്തമാക്കി ട്രംപ്
ഇലോൺ മസ്‌കിന്റെ മകൻ എക്സ് എഇ എ-12 വൈറ്റ് ഹൗസിലെ ഓവൽ ഓഫിസ് സന്ദർശിച്ചപ്പോൾ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മസ്‌കിന്റെ ഇളയ മകൻ മൂക്കിൽ വിരൽ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ അതുപോലെ കാണാമായിരുന്നു.
ഏതായാലും ഇതിനു ശേഷമാണ് മേശ മാറ്റിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ നിരീക്ഷണം. ട്രംപിന് ജെർമോഫോബ് (എല്ലായിടത്തും രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്ന ഭയം) ആശങ്കയുള്ള വ്യക്തിയാണെന്നും ഇതിനാലാണ് മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്.
1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി. ഹെയ്‌സിന് സമ്മാനിച്ചതാണ് 145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക്. ഓക്ക് തടികൾ കൊണ്ട് നിർമിച്ച ഈ മേശ 1961 മുതൽ ജോൺ എഫ് കെന്നഡി, ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ബറാക് ഒബാമ, ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ വൈറ്റ് ഹൗസിൽ ഉപയോഗിച്ചിട്ടുണ്ട്.