തിരുവനന്തപുരം: നാളെ നടക്കാനിരുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ഒക്ടോബർ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. കനത്ത മഴയെത്തുടർന്ന് വിൽപന കുറഞ്ഞും ജിഎസ്ടിയിൽ വന്ന മാറ്റവും മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. കൂടാതെ ഏജന്റുമാരുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയ നടപടിയെന്ന് പ്രസ്താവനയിൽ വകുപ്പ് അറിയിച്ചു.
അതേസമയം 25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാടാണ് – 14,07,100 എണ്ണം. തൃശൂരിൽ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു.
ഓണം ബംപർ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.