കൊല്ലം: രാവിലെ കൂടി അമ്മയും മകനും തമ്മിൽ സംസാരിച്ചുവച്ച ശേഷമാണ് മിഥുൻ സ്കൂളിലേക്ക് പോയത്. അമ്മയ്ക്കും മകനും സംസാരിക്കാനുണ്ടായിരുന്നത് അമ്മയുടെ തുർക്കിയിലേക്കുള്ള ടൂർ യാത്രയിലെ വിശേഷങ്ങളും. എന്നാൽ ആ അമ്മയ്ക്കറിയില്ല മണിക്കൂറുകൾ മുൻപുവരെ താൻ കേട്ട പൊന്നു മകന്റെ ശബ്ദം ഇനി കേൾക്കാനാവില്ലെന്ന്… ഒരിക്കൽകൂടി ജീവനോടെ അവനെ കാണാനാകില്ലെന്ന്…
വിദേശത്തുള്ള സുജ ഇതുവരെ മകന്റെ വിയോഗ വിവരം അറിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുവൈറ്റിൽ സുജ ജോലി ചെയ്യുന്ന കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. അവർ പോയപ്പോൾ സുജയെയും ഒപ്പം കൂട്ടി. സുജയുടെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല ഇതുവരെ.
മിഥിന്റെ പിതാവ് മനുവിന് കൂലിപ്പണിയാണ്. സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബമാണ്. പുതിയ വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ പേര് ചേർത്തിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല. ജീവിതം കരുപ്പിടിപ്പിക്കാനായി അമ്മ സുജ കുവൈറ്റിൽ ഹോം നഴ്സായി ജോലിക്ക് പോയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. സുജ രാവിലെ ഫോണിൽ വിളിച്ച് മനുവിനോടും മിഥുനോടും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സ്കൂളിലേക്ക് പോയത്. അപകടം നടന്നയുടനെ പഞ്ചായത്ത് അംഗം ശിവരാജന് വിവരം ലഭിച്ചു. മനുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴേക്കും മിഥുൻ മരിച്ചു .മകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ മനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വലഞ്ഞു.
അതേസമയം തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് മിഥുൻ പഠനത്തിനെത്തിയിട്ട് ഒരു മാസം മാത്രമേയായിട്ടുള്ളു. കിഴക്കേ കല്ലട വലിയവിളന്തറ ക്ഷേത്രത്തിന് അടുത്താണ് മിഥുന്റെ വീട്. പട്ടുകടവ് സ്കൂളിൽനിന്ന് തേവലക്കര ബോയ്സ് ഹൈസ്കൂളിലേക്ക് ഈ അധ്യയന വർഷമാണ് മാറിയത്. ഹൈസ്കൂൾ പ്രവേശനത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. സ്കൂളിൽ കളിക്കുന്നതിനിടെ, സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച് സൈക്കിൾ ഷെഡിന് മുകളിലേക്ക് കയറുമ്പോൾ കാൽ തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.