വാഷിങ്ടൻ: നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ വിമർശിച്ച ഇലോൺ മസ്കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നു.
ഈ മാർച്ച് മാസത്തിൽ വാങ്ങിയ ടെസ്‌ല കാറാണ് ട്രംപ് ഒഴിവാക്കുന്നത്. ടെസ്‌ലയുടെ ഓഹരികളിൽ 150 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ‘ഇടിത്തീ’ പോലെ ട്രംപിന്റെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാർത്ത വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്.
മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം വാങ്ങിയ ചുവന്ന കാർ ആഴ്ചകളായി വൈറ്റ് ഹൗസിൽ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇത് വൈകാതെ വൈറ്റ് ഹൗസിന്റെ പാർക്കിങ്ങിൽ നിന്ന് ഒഴിവാക്കുമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മസ്കിൽനിന്നു സമ്മാനമായല്ല താൻ കാർ സ്വന്തമാക്കിയതെന്നും യഥാർഥ വിലയായ 80,000 ഡോളർ നൽകിയാണ് കാർ വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.