കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് അത്ര സുഖകരമല്ലാത്ത വാർത്തകളാണ് പുറത്ത് വന്നത്. ഒന്നല്ല, രണ്ട് ഗുരുതരമായ കൊടുങ്കാറ്റുകൾ അദ്ദേഹത്തിന്റെ നേരെ വീശിയടിക്കാൻ തുടങ്ങിക്കഴിഞ്ഞു. ആദ്യത്തേത് ബ്രിട്ടനിൽ നിന്ന്, ആൻഡ്ര്യൂ രാജകുമാരനെ എപ്പ്സ്റ്റൈൻ കേസിലെ ഗുരുതര ആരോപണങ്ങളിൽ അറസ്റ്റ് ചെയ്തിരിക്കുന്നു. ഈ കൊടുങ്കാറ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറിന്റെ കസേരയും കുലുക്കുമെന്നുറപ്പാണ്. രണ്ടാമത്തേത് നമ്മുടെ ഇന്ത്യയിൽ നിന്ന് തന്നെ, ഇന്ത്യൻ എഐ സമ്മേളനത്തിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ പ്രധാന പ്രസംഗം നിശ്ചയിച്ചിരുന്നു. പക്ഷേ, അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതെ പിന്മാറിയിരിക്കുകയാണ്.
ഈ രണ്ട് വാർത്തകളുടെ കരിനിഴൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരെയും എത്തിയേക്കാം. ഇനിയും ഹർദീപ് സിംഗ് പുരിയെ പ്രധാനമന്ത്രി മോദി രക്ഷിക്കുമോ? ആൻഡ്രു രാജകുമാരനെ അറസ്റ്റ് ചെയ്യുമ്പോൾ, ബിൽഗേറ്റ്സിന് സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടു നിൽക്കേണ്ടി വരുമ്പോൾ സമാന ആരോപണങ്ങൾ നേരിടുന്ന പുരി മന്ത്രിസഭയിൽ എങ്ങനെ തുടരും?
ചാൾസ് രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്ര്യൂവിന്റെ അറസ്റ്റ് ബ്രിട്ടീഷ് രാജകുടുംബത്തിൽ ഒരു ഭൂകമ്പം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. ഒരുകാലത്ത് ചാൾസിന് ശേഷം ബ്രിട്ടന്റെ മഹാരാജാവാകുമായിരുന്ന ആ മനുഷ്യൻ ഇപ്പോൾ ജയിലിന്റെ കമ്പികൾക്കപ്പുറമാണ്. 2015-ൽ തന്നെ അദ്ദേഹത്തിന്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉയർന്നു. ഒരു ഇരയായ, വിർജീനിയ ജുഫ്രെ, ആൻഡ്ര്യൂവിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചു. അന്ന് അമേരിക്കൻ ഫെഡറൽ കോടതി പക്ഷേ ആ ആരോപണങ്ങൾ രേഖകളിൽ നിന്ന് നീക്കുകയാണ് ചെയ്തത്. എന്നാൽ വിർജീനിയ തുടർന്നും തന്റെ ആരോപണം ആവർത്തിച്ചുകൊണ്ടേ ഇരുന്നു. പക്ഷേ ആരും വിശ്വസിച്ചില്ല. ഒടുവിൽ അവരുടെ പുസ്തകം, ‘നോബഡീസ് ഗേൾ’, പ്രസിദ്ധീകരണത്തിന് തൊട്ടു മുമ്പുണ്ടായ അവരുടെ മരണത്തോടെയാണ് അവരുടെ ആരോപണങ്ങൾ ഗൗരവമായി പരിഗണിക്കാൻ തുടങ്ങിയത് തന്നെ. വിർജീനിയ ട്രംപിന്റെ മാർ-എ-ലാഗോ ക്ലബിൽ ജോലി ചെയ്തിരുന്നു. അവിടെവച്ച് എപ്സ്റ്റീന്റെ പാർട്ണർ ഗിസലെയ്ൻ മാക്സ്വെലിനെ കണ്ടു മുട്ടുകയുണ്ടായി. അവൾ പതിയെ അറിയാതെ എപ്സ്റ്റീന്റെ ഇരുണ്ട ലോകത്തിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.

2011-ലെ ഫോട്ടോയിൽ ഉള്ളത് ആൻഡ്ര്യൂ രാജകുമാരനും വിർജീനിയ ജിയുഫ്രെയും ആണ്, എപ്സ്റ്റീന്റെ പാർട്ണർ ഗിസലെയ്ൻ മാക്സ്വെല്ലും ഉണ്ട് – വർഷങ്ങൾ പഴക്കമുള്ള ചിത്രം. 2011-ൽ തന്നെ ഒരു ഇമെയിലും പുറത്തുവന്നു; അതിൽ എപ്സ്റ്റീൻ തന്നെ പറയുന്നു: “ഈ പെൺകുട്ടി എന്റെ വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു, ആൻഡ്ര്യൂ രാജകുമാരനോടൊപ്പമുള്ള വിർജീനിയയുടെ ഫോട്ടോ ഞാൻ എടുത്തതാണ്.” 2019-ൽ എപ്സ്റ്റീന്റെ മരണത്തിനു ശേഷം ആൻഡ്ര്യൂ ബിബിസി ചാനലിൽ അഭിമുഖം നൽകിയിരുന്നു. ആ അഭിമുഖത്തിനിടയിൽ ചില പരാമർശങ്ങൾ അറിയാതെ സംഭവിക്കുകയും ഒടുവിൽ ചില കാര്യങ്ങൾ സമ്മതിക്കുകയും ചെയ്തു. അതോടെയാണ് കഥ തിരിഞ്ഞത്. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആൻഡ്ര്യൂവിൽ നിന്ന് രാജകുമാര സ്ഥാനം തിരിച്ചെടുത്തിരുന്നു. ചാൾസ് അദ്ദേഹത്തോട് 2003 മുതൽ താമസിച്ചിരുന്ന രാജകീയ വസതി ഒഴിയാനും ആവശ്യപ്പെട്ടു. അന്ന് അദ്ദേഹം അതിന് തയ്യാറായില്ലെങ്കിലും ഇക്കുറി അദ്ദേഹം വസതി ഒഴിഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടു. ആൻഡ്രുവിന്റെ ജന്മദിനത്തിലാണ് മൂന്ന് സ്ഥലങ്ങളിൽ റെയ്ഡ് നടന്നത് എന്ന ഒരു കൗതുകവുമുണ്ട്.
വിർജീനിയയുടെ കുടുംബം ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. “ആൻഡ്ര്യൂവിന്റെ അറസ്റ്റ് ആരും നിയമത്തിന് മുകളിലല്ല എന്ന് തെളിയിക്കുന്നു.”ആൻഡ്ര്യൂവിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണ്. ഒന്ന്: എപ്സ്റ്റീൻ അദ്ദേഹത്തിനായി പെൺകുട്ടികളെ കൊണ്ടുവരാൻ ഹ്യൂമൻ ട്രാഫിക്കിംഗ് നടത്തി, അവരുമായി കാണുന്നതിനും ഇടപഴകുന്നതിനുമുള്ള സൗകര്യമൊരുക്കി. രണ്ട്: രാജകുടുംബാംഗം എന്ന നിലയിൽ ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തി ആയിരിക്കെ രഹസ്യ വിവരങ്ങൾ എപ്സ്റ്റീനുമായി പങ്കുവെച്ചു. ആൻഡ്ര്യുവിന്റെ അറസ്റ്റ് പൊതു സ്ഥാനത്തിന്റെ ദുരുപയോഗത്തിന്റെ പേരിലാണ്; ലൈംഗിക കുറ്റകൃത്യത്തിനല്ല. ആൻഡ്ര്യൂ മുമ്പ് ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അറസ്റ്റ് എപ്സ്റ്റീൻ കേസിന്റെ മുഴുവൻ ചരിത്രത്തെ തിരിച്ചിട്ടിരിക്കുന്നു. ലോകത്താദ്യമായി ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വലിയ അറസ്റ്റാണ് ഇത്. ഇനി “എപ്സ്റ്റീനുമായി മാത്രമാണ് ബന്ധം”, “ഡിന്നറിന് പോയി”, “ഇ മെയിൽ ചെയ്തു” എന്നീ ഒഴികഴിവുകൾ മതിയാവില്ല.
ആൻഡ്രുവിന്റെ അറസ്റ്റ് ബ്രിട്ടനിൽ വലിയ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി കീത്ത് സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള സർക്കാർ അപകടത്തിലാണ്, സമ്മർദ്ദത്തിലാണ്. ഇതിനികം തന്നെ അവിടെ കാബിനറ്റ് സെക്രട്ടറിയെ നീക്കേണ്ടിവന്നു. ലേബർ പാർട്ടി നേതാവ് പീറ്റർ മെൻഡൽസണ് രാജിവയ്ക്കേണ്ടിവന്നു; പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. ബ്രിട്ടീഷ് രാജാവ് ചാൾസ് പറഞ്ഞു: “ഈ കാര്യത്തിൽ പൂർണ്ണ നിയമപ്രകാരമുള്ള നടപടികൾ മാത്രമേ നടക്കൂ. ഞങ്ങൾ ഇടപെടില്ല; നിയമം അതിന്റെ വഴിയെ സ്വതന്ത്രമായി പോകട്ടെ.”
നൂറുകണക്കിന് വർഷങ്ങളിൽ ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെ അറസ്റ്റ് ചെയ്യുന്നത്. ബ്രിട്ടീഷ് പോലീസ് രാജകുടുംബത്തിന്റെ സ്വകാര്യ സ്ഥലത്ത് കയറിയാണ് ആൻഡ്ര്യൂവിനെ അറസ്റ്റ് ചെയ്തത്. സ്ഥാനം നഷ്ടപ്പെട്ടിട്ടും ആൻഡ്ര്യൂ രാജാവാകാനുള്ള നിരയിൽ ഇപ്പോഴും എട്ടാമനായി ഉണ്ട്, അദ്ദേഹത്തിന്റെ രണ്ട് മക്കളും അനന്തരാവകാശികളുടെ നിരയിലുണ്ട്.
ഇതേ പോലത്തെ ബന്ധങ്ങളുടെ ആരോപണത്തിൽ ഫ്രാൻസിലെ മുൻ സാംസ്കാരിക മന്ത്രിയുടെ ഓഫീസിൽ അവിടുത്തെ പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. പിന്നാലെ സാംസ്കാരിക മന്ത്രി യാക്ക് ലാങ് തന്റെ സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനം രാജിവച്ചു. എപ്സ്റ്റീൻ ഫയലുകളിൽ 700 തവണ അദ്ദേഹത്തിന്റെ പേര് വന്നിരുന്നു. ബ്രിട്ടനിൽ രാജാവിന്റെ സഹോദരനെ അറസ്റ്റ് ചെയ്തു. ഇതോടെ ഇന്ത്യയിൽ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിക്ക് മന്ത്രിസഭയിൽ തുടരുക എന്നത് കൂടുതൽ ദുഷ്കരമാവുകയാണ്. പവൻ ഖേര തയ്യാറാക്കിയ പോസ്റ്റർ നിങ്ങൾ കണ്ടുകാണും. 2014-ൽ ഒരു വർഷം തന്നെ ഒമ്പത് തവണ എപ്സ്റ്റീനുമായി ഹർദീപ് സിംഗ് പുരി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രസ് കോൺഫറൻസിൽ പുരി പറഞ്ഞത് “മൂന്നോ നാലോ തവണ” മാത്രമേയുള്ളൂ എന്നായിരുന്നു. പക്ഷേ കോൺഗ്രസ് ഒരു വർഷം ഒമ്പത് തവണയുടെ രേഖകൾ പരസ്യമാക്കി. 62 തവണ ഇ മെയിൽ കമ്മ്യൂണിക്കേഷനും ഉണ്ടായിരുന്നു,
പുരിക്കെതിരെ ഇപ്പോൾ ലൈംഗിക ബന്ധത്തിന്റെ ആരോപണമോ തെളിവോ ഇല്ല. എന്നാൽ കുട്ടികളുടെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുന്ന ഒരാളുമായി ഒരു വർഷം ഒമ്പത് തവണ കൂടിക്കാഴ്ചയും 62 ഇമെയിലും എന്നത് അവഗണിക്കാവുന്ന കാര്യമല്ല. കോൺഗ്രസ് നേതാവ് പവൻ ഖേഡയുടെ വാദം, “രാജി ആദ്യം, അന്വേഷണം പിന്നീട്.” എന്നതാണ്.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഈ ആഴ്ച ഹർദീപ് സിംഗ് പുരിയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അവർ പറയുന്നത് “കുറഞ്ഞത് ബിൽ ഗേറ്റ്സ് തന്റെ പരിപാടി റദ്ദാക്കുകയെങ്കിലും ചെയ്തു, പക്ഷേ ഹർദീപ് സിംഗ് പുരി ലജ്ജയില്ലാതെ ഇപ്പോഴും കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നു. ഈ സംഭവങ്ങൾക്കു ശേഷവും പ്രധാനമന്ത്രി മോദി പുരിയെ നീക്കില്ലേ? എഐ സമ്മേളനം അവസാനിക്കുന്നത് വരെ കാത്തിരിക്കുകയാണോ?“പാർലമെന്റ് സമ്മേളനത്തിനിടെ പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ആം ആദ്മി പാർട്ടി എം പി സഞ്ജയ് സിംഗും പുരിയുടെ രാജി ആവശ്യപ്പെടുന്നു.
പുരിയുമായി ബന്ധപ്പെട്ട് എപ്സ്റ്റീൻ ഫയലിൽ എന്താണുള്ളത് – പ്രധാനമന്ത്രി എന്താണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്?
ഹർദീപ് പുരി ഒരു പ്രസ് കോൺഫറൻസിൽ പറഞ്ഞത്, “മൂന്നോ നാലോ തവണ മാത്രമാണ് കണ്ടത്.” എന്നതായിരുന്നു. പക്ഷേ ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ പറയുന്നത് 14 തവണ അവർ തമ്മിൽ കണ്ടിട്ടുണ്ടെന്നാണ്. അതും സർക്കാർ പദവിയിലില്ലാത്തപ്പോൾ. ഒരു സാധാരണ പൗരനായിരുന്നപ്പോൾ, ഈ കൂടിക്കാഴ്ചകൾ കഴിഞ്ഞ് 8 മാസം കഴിഞ്ഞാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി വരുന്നത്. പക്ഷേ അന്ന് മന്ത്രിയോ സർക്കാർ ഉദ്യോഗസ്ഥനോ അല്ലാതിരിക്കുമ്പോഴും ഹർദീപ് പുരിക്ക് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നു. സർക്കാർ 8 മാസം കഴിഞ്ഞ് അത് കൊണ്ടുവന്നു. ഇത് രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വഞ്ചനയല്ലേ? രാജ്യത്തോടുള്ള വിശ്വാസവഞ്ചനയല്ലേ? പ്രധാനമന്ത്രി നരേന്ദ്ര മോദി 8 മാസം കഴിഞ്ഞ് കൊണ്ടുവരാൻ പോകുന്ന പദ്ധതിയെക്കുറിച്ച് ഹർദീപ് പുരി മുൻകൂട്ടി അറിഞ്ഞത് എങ്ങനെ? അതിനെക്കുറിച്ച് എപ്സ്റ്റീൻ പോലുള്ള പോക്സോ കുറ്റവാളിയോട് എന്തിന് ചർച്ച ചെയ്തു? ഹർദീപ് പുരി രാജ്യത്തെ വഞ്ചിക്കുകയായിരുന്നില്ലേ?
മന്ത്രിസഭയിൽ അംഗീകരിക്കാൻ പോകുന്നതോ ബജറ്റിൽ ഉൾപെടുത്താൻ പോകുന്നതോ ആയ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയെക്കുറിച്ച് അതിന്റെ വിവരങ്ങൾ ഒരു വിദേശ ക്രൂര കുറ്റവാളിക്ക് മുൻകൂട്ടി കൊടുക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയല്ലേ? ഇതിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതല്ലേ? മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്ന് ഹർദീപ് പുരി നുണ പറഞ്ഞു. 14 തവണ കണ്ടുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. അദ്ദേഹം രാജി വക്കേണ്ടതല്ലേ?
മാധ്യമങ്ങൾ പ്രധാനമന്ത്രിയോട് ഈ ചോദ്യങ്ങൾ ചോദിക്കുന്നതേ ഇല്ല. ഹർദീപ് പുരിയോടും ചോദിക്കുന്നില്ല. ആൻഡ്ര്യൂ രാജകുമാരന്റെ അറസ്റ്റും ബിൽ ഗേറ്റ്സിന്റെ പ്രസംഗം റദ്ദാക്കിയതും ഹർദീപ് സിംഗ് പുരിയുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു കാണണം. അദ്ദേഹം രാജിവച്ചാൽ മോദി സർക്കാരിൽ എം.ജെ. അക്ബറിനു ശേഷം രാജിവക്കുന്ന രണ്ടാമത്തെ മന്ത്രിയാകും. എന്നാൽ ഇത്തരം കേസിലെ രാജി വളരെ നാണക്കേടാവുകയും ചെയ്യും.
ആൻഡ്ര്യൂവിന്റെ അറസ്റ്റിനു ശേഷം അമേരിക്കയിലും ബ്രിട്ടനിലും ഈ സംഭവത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. കുറ്റകൃത്യം നടന്ന അമേരിക്കയിൽ ട്രംപ് എപ്സ്റ്റീൻ സംഭവത്തിലെ എല്ലാവരെയും രക്ഷിക്കുന്നു, എന്നാൽ ബ്രിട്ടനിൽ അറസ്റ്റുകളും രാജികളും സംഭവിക്കുന്നു. ഉടൻ തന്നെ ഇന്ത്യയിലും ഈ ചോദ്യം ഉയരും, ഒരു വർഷം ഒമ്പത് തവണ എപ്പ്സ്റ്റൈനുമായി കൂടിക്കാഴ്ച നടത്തിയ ഹർദീപ് സിംഗ് പുരിയെ എന്തുകൊണ്ട് പ്രധാനമന്ത്രി രക്ഷിക്കുന്നു? അദ്ദേഹത്തിനെതിരെ അന്വേഷണമെങ്കിലും പ്രഖ്യാപിക്കേണ്ടതല്ലേ? നമുക്ക് കാത്തിരിക്കാം.
















































