കൊച്ചി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണ. ഗവർണറുടെ അപ്പീൽ തള്ളി ഹൈക്കോടതി. ഈ 2 സർവകലാശാലകളിലും സർക്കാർ പാനലിൽ നിന്നല്ലാതെ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. നിലവിൽ ഈ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലയെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.വി. ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം കേരള സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി ഡോ. കെ.ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെയും നിയമിച്ചതിനെതിരെ സർക്കാരായിരുന്നു സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമയത്തായിരുന്നു ഈ നിയമനം. ഇരു സർവകലാശാലകളിലും പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ ഇതുമറികടന്നു ഡോ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനേയും നിയമിക്കുകയായിരുന്നു. സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നായിരുന്നു ചാൻസലറുടെ താൽക്കാലിക വിസി നിയമനമെന്നും ഇത് സർവകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്.
2023 ഫെബ്രുവരിയിൽ ഡോ. സിസ തോമസ് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുന്നതാണ് ചാൻസലറുടെ നടപടിയെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു അന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ നിലവിലെ ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കൂടാതെ യുജിസി ചട്ടങ്ങൾ പ്രകാരം ചാൻസലർക്കാണ് വിസിമാരുടെ നിയമനാധികാരമെന്നും യുജിസി ചട്ടങ്ങളിലെ വ്യവസ്ഥകൾ സംബന്ധിച്ച് തർക്കത്തിനു വ്യക്തത വരുത്തേണ്ടത് യുജിസിയാണെന്നും, പക്ഷെ യുജിസിയെ കേട്ടിട്ടില്ലെന്നുമുള്ള വാദങ്ങളാണ് ഗവർണർ മുന്നോട്ടു വച്ചത്. എന്നാൽ ഈ വാദം തള്ളി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു
അതേസമയം സർക്കാരിന്റെ ശുപാർശ പരിഗണിച്ചു മാത്രമേ പുതിയ നിയമനം നടത്താവൂ എന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. താൽക്കാലിക വിസിയാണെങ്കിലും യുജിസി ചട്ടങ്ങൾക്ക് അനുസൃതമായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും സിംഗിൾ ബെഞ്ച് നിർേദശിച്ചിരുന്നു. ഇക്കാര്യം ശരിവച്ചാണ്, അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയിരിക്കുന്നത്. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഗവർണറും സംസ്ഥാന സർക്കാരും ക്രിയാത്മകമായി ഇടപെടാനും സിംഗിൾ ബെഞ്ചിനെപ്പോലെ ഡിവിഷൻ ബെഞ്ചും നിർദേശിച്ചു.