ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് പുഴയിലേക്കു ചാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. ചെറുതുരുത്തിയിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം.
ബുധനാഴ്ച വൈകിട്ട് 6.45ഓടെ നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു യാത്രക്കാരിയായ അധ്യാപിക പുഴയിലേക്കു ചാടിയത്. അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ഏകദേശം 3 മണിക്കൂറിനു ശേഷം രാത്രി 9.30ഓടെ ഇവിടെ നിന്ന് 5 കിലോമീറ്റർ അകലെ സമ്പാളൂർ ഞാളക്കടവ് പാലത്തിനു 300 മീറ്റർ മുൻപായി മൃതദേഹം കണ്ടെത്തിത്. നിലമ്പൂരിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു ട്രെയിൻ. റെയിൽവേ പാലം എത്തിയപ്പോൾ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേക്കു ചാടുകയായിരുന്നു.
ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ് മരിച്ച സിന്ധു. 8 വർഷമായി ഗവ. സ്‌കൂൾ അധ്യാപികയായ ഇവർ 3 ദിവസം മുൻപാണു ചെറുതുരുത്തി സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു.