ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. രജ്യത്തെ സാമ്പത്തിക വികസനത്തെ ബാധിക്കുന്ന ഇത്തരം നയങ്ങൾ പുനപരിശോധിക്കേണ്ട സമയമായെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് ജനങ്ങൾക്ക് സൗജന്യ സേവനങ്ങൾ നൽകുന്നതിനെയും സുപ്രീംകോടതി ചോദ്യം ചെയ്തു. സൗജന്യ സേവനങ്ങളിലൂടെ നിങ്ങൾ എന്ത് സംസ്കാരമാണ് ഉണ്ടാക്കിയെടുക്കുന്നതെന്നും കോടതി ചോദിച്ചു. ഉപഭോക്താക്കളുടെ സാമ്പത്തിക നില പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകാനുള്ള തമിഴ്നാടിന്റെ നീക്കത്തിനെതിരായുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം.
ക്ഷേമ പദ്ധതിയുടെ ഭാഗമായി വൈദ്യുതി പണം അടക്കാൻ സാധിക്കാത്തവർക്ക് വൈദ്യുതി സൗജന്യമായി നൽകാവുന്നതാണ്. എന്നാൽ പണമുള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസം പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി വിതരണം ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സംസ്ഥാനങ്ങൾ രാവിലെ മുതൽ വൈകുന്നേരം വരെ സൗജന്യ ഭക്ഷണവും സേവനങ്ങളും നൽകിയാൽ പിന്നെ ആര് ജോലി ചെയ്യുമെന്നും ഇത്തരം പ്രവണതകൾ ജോലി സംസ്കരത്തെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഇത് തമിഴ്‌നാടിന്റെ മാത്രം പ്രശ്നമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പാർട്ടികളും സാമൂഹിക പ്രവർത്തകരും തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ പുനപരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.സൗജന്യസേവനങ്ങൾക്ക് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാനങ്ങൾ ശ്രമിക്കേണ്ടതെന്നും നികുതിപ്പണം ഉപയോഗിച്ചുള്ള ഇത്തരം ധൂർത്തുകൾ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി
















































