കോട്ടയം: കുട്ടി വൈദ്യുതി ലൈനിനു താഴെയുള്ള സൈക്കിൾ ഷെഡിനു മുകളിൽ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. അതായതു കുട്ടിയുടെ കുഴപ്പമാണെന്നതാണ് പുതിയ കണ്ടുപിടുത്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുട്ടികൾ മുകളിൽ കയറുന്നത് സ്വാഭാവികമാണ്. അതിനു അവരെ കുറ്റക്കാരാക്കുകയാണ്. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാർ. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തിൽ നിന്നും മന്ത്രിമാർ ഒഴിഞ്ഞു മാറും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും വിഡി സതീശൻ.
തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയും സ്കൂളും ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വൈദ്യുതി ലൈൻ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
അതുപോലെ വയനാട്ടിലെ സ്‌കൂളിൽ പെൺകുട്ടി പാമ്പു കടിയേറ്റ് മരിച്ചപ്പോൾ സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ആശുപത്രിയിലും ഇത്തരം ഓഡിറ്റിങ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടാണ് ഇന്നലെ മന്ത്രി ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ സൂംബ ഡാൻസാൻ പോയത്. വയനാട്ടിൽ സ്ത്രീയെ കടുവ കടിച്ചു കൊന്ന ദിവസമാണ് വനംമന്ത്രി ഫാഷൻ ഷോയിൽ പാട്ടു പാടിയത്. മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിതന്നെയാണ് സൂംബ ഡാൻസ് കളിച്ചത്. ഇവർക്കൊന്നും മനസാക്ഷിയില്ലേയെന്നും വി.ഡി. സതീശൻ ചോദിച്ചു.
സംഭവത്തിൽ വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ട്. സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റിങ് വേണം. വീഴ്ചകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. എന്നാൽ അതിനു പകരം മാറി നിന്ന് പരിഹസിക്കുകയാണ്. ചെരിപ്പ് എടുക്കാൻ മുകളിൽ കയറിയ കുട്ടിയെയാണ് ഇപ്പോൾ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണം. മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കരുതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.