തൃശൂർ: എരുമപ്പെട്ടിയിൽ തെരുവുനായയുടെ ക്രൂര ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളറക്കാട് കൊല്ലൻപടി സ്വദേശി കാർത്ത്യായനി (84) ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു ക്രൂരമായ തെരുവുനായ ആക്രമണം.
വീടിന്റെ തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറിയ നായ കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വയോധികയുടെ മുഖവും ശരീരമാസകലവും നായ കടിച്ചു കീറി. കാർത്ത്യായനിയുടെ ജീവനെടുത്ത പിന്നാലെ തെരുവുനായ, ഇവരുടെ മാനസിക പ്രശ്നങ്ങളുള്ള മകൻ ദേവദാസനെയും (60) ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവദാസൻറെ ശരീരമാകെ നായ കടിച്ച് മുറിച്ചിട്ടുള്ള അവസ്ഥയിലാണ്.
വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാർത്ത്യായനി മരണപ്പെട്ടിരുന്നു. വയോധികയെയും മകനെയും ആക്രമിച്ച ശേഷം ഓടിപ്പോയ നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ജനവാസ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തി.



















































