ഭോപ്പാൽ:കഴിഞ്ഞ ദിവസമാണ് മകനെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞു ഇൻഡോർ സ്വദേശി ശ്രീറാം ഗുപ്തയുടെ ഫോണിലേക്ക് ഒരു ഫോൺ കോളെത്തിയത് . സതീഷ് ഗുപ്തയെ വിട്ടുകിട്ടനമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നും സംഘം ആവശ്യപ്പെട്ടു. ഉടൻ തന്നെ മറ്റൊന്നിനും നിൽക്കാതെ ശ്രീറാം പൊലീസിനെ വിവരം അറിയിച്ചു.
തട്ടിക്കൊണ്ടുപോകൽ കേസായതിനാൽ ഗൗരവത്തിൽ തന്നെ അന്വേഷണം മുന്നോട്ടുപോയി. വിളിച്ച ആളുകളെക്കുറിച്ച് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരുഷ് അറോറ, തേജ്വീർ സിങ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കപ്പെട്ട 24കാരനായ സതീഷ് ഗുപ്തയുടെ സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇവരെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മകൻ തന്നെയാണ് എല്ലാത്തിനും പിന്നിലെന്ന് പൊലീസിന് വ്യക്തമായത്.
അച്ഛന്റെ കൈയിൽ നിന്ന് പണം സംഘടിപ്പിക്കാൻ മകൻ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തിയ ഐഡിയ ആയിരുന്നത്രെ ഇത്. സതീഷിന് വലിയ കട ബാധ്യത ഉണ്ടായിരുന്നെന്നും അത് തീർക്കാൻ പണം വേണമായിരുന്നു എന്നുമാണ് ഇവരുടെ മൊഴി. എങ്ങനെ ഇത്ര വലിയ കടം വന്നെന്ന് ചോദിച്ചപ്പോൾ ഐപിഎൽ ഓൺലൈൻ വാതുവെപ്പ് ഉൾപ്പെടെ നടത്തിയാണത്രെ പണം കളഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.