തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടി അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ അച്ഛനെ മകൻ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മകനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു. പിതാവിന്റെ ആക്രമണത്തിൽ ഹൃദ്യക്ക് എന്ന 28കാരനാണ് ഗുരുതരമായി പരുക്കേറ്റത്.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഹൃദ്യക്ക്. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവിൽ പോയെന്നാണ് അറിയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- നിരന്തരം പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടിൽ മകൻ പ്രശ്നമുണ്ടാക്കാറുണ്ട്. ആദ്യം ബൈക്കിനു വേണ്ടിയായിരുന്നു കലഹം. തുടർന്ന് ലക്ഷങ്ങൾ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. പിന്നാലെ, ആഡംബര കാർ വേണമെന്ന് പറഞ്ഞ് വീട്ടിൽ തർക്കം പതിവായിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടർന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നു.