തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു പുറത്തേക്കു ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. വെന്റിലേറ്റർ നീക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന ശ്രീക്കുട്ടി സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവസ്ഥയിലാണ്. ഓക്സിജൻ സപ്പോർട്ട് തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.
അതേസമയം ഓടുന്ന ട്രെയിനിൽനിന്നു പെൺകുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസിൽ പ്രതി സുരേഷ് റിമാൻഡിലാണ്. വധശ്രമം അടക്കം ആറു വകുപ്പുകളാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
നവംബർ 2ന് കേരള എക്‌സ്പ്രസിലായിരുന്നു ശ്രീക്കുട്ടിക്ക് അപകടം സംഭവിച്ചത്. പുകവലി ചോദ്യംചെയ്തതിന്റെ പേരിൽ പ്രതി സുരേഷ് ശ്രീക്കുട്ടിയെ പിറകിൽനിന്ന് ചവിട്ടി പുറത്തേക്കിടുകയായിരുന്നു. ശ്രീക്കുട്ടിയുടെ സുഹൃത്തായ അർച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാൻ എന്നയാളാണ് പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചത്.
















































