തിരുവനന്തപുരം: ബിഹാറിനു പിന്നാലെ സമഗ്ര വോട്ടർ പട്ടിക വിവാദം കേരളത്തിലും ശക്തമാകുന്നു. എസ്‌ഐആർ നടപടിക്രമങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, 2025 ഒക്‌ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരാണ് ഇതുവരെ പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടർമാരാണ് ഒക്‌ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്നത്.
അതേസമയം 99.96% എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കുകയും 99.77% ഡിജിറ്റൈസ് ചെയ്തതിനും ശേഷമാണ് 25 ലക്ഷത്തിലധികം വോട്ടർമാർ ഒഴിവായത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, മറ്റുസ്ഥലത്ത് പേരുചേർത്തവർ, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ എന്നിവരാണു പട്ടികയ്ക്കു പുറത്താകുന്നത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം തർക്കമുള്ളവർക്കു രേഖകൾ ഹാജരാക്കി വോട്ട് ഉൾപ്പെടുത്താനുള്ള അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ അറിയിച്ചു. അതേസമയം, കണക്കുകളിൽ വ്യക്തതയില്ലെന്നും എസ്‌ഐആർ നടപടികളുടെ കാലാവധി വീണ്ടും നീട്ടണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. മാത്രമല്ല സിപിഎമ്മും കോൺഗ്രസും ലീഗും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ അതിശക്തമായ എതിർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചുകഴിഞ്ഞു.
ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് 2025 ഒക്‌ടോബറിലെ വോട്ടർ പട്ടികയിലെ 6,44,547 പേർ മരിച്ചതായി എസ്‌ഐആറിൽ തിരിച്ചറിഞ്ഞു. കണ്ടെത്താനാകാത്തവർ – 7,11,958, സ്ഥിരമായി താമസം മാറിയവർ – 8,19,346, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ – 1,31,530, മറ്റുള്ളവർ – 1,93,631 എന്നിങ്ങനെ 25,01,012 വോട്ടർമാർ കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
അതേസമയം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായിരിക്കുന്നത് – 4,36,857 പേർ. കാസർകോട് – 63,114, വയനാട് – 37,422, കൊല്ലം – 1,68,018, മലപ്പുറം – 1,79,673, പാലക്കാട് – 2,00,070, തൃശൂർ – 2,56,842, എറണാകുളം – 3,34,962, ഇടുക്കി – 1,28,333, കോഴിക്കോട് – 1,94,588, പത്തനംതിട്ട – 1,00,948, ആലപ്പുഴ – 1,44,243, കോട്ടയം – 1,66,010, കണ്ണൂർ – 89,932 എന്നിങ്ങനെയാണ് ഒഴിവായവരുടെ എണ്ണം.
ഇനിയുള്ള കരട് പട്ടികയിൽ ഇവരുടെ പേര് ഉണ്ടാവില്ല. അനുബന്ധ പട്ടികയായി ഇതു പ്രസിദ്ധീകരിക്കും. തർക്കമുണ്ടെങ്കിൽ രേഖകൾ ഹാജരാക്കി പുതുതായി വോട്ട് ചേർക്കേണ്ടിവരും. ഡിസംബർ 18 വരെയാണ് എസ്‌ഐആർ കാലാവധി. 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ എതിർപ്പ് അറിയിക്കാം. ഫെബ്രുവരി 14 വരെ ഹിയറിങ്ങും പരിശോധനയും നടത്തിയ ശേഷം 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
അതേസമയം എസ്ഐ ആറിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തുന്നത്. മരിച്ചവരും ഇരട്ടവോട്ടും ഒഴിവാക്കിയാൽ ഏതാണ്ട് 18 ലക്ഷത്തോളം പേരെ വെട്ടിനിരത്തുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി എന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ, കമ്മിഷൻ വിളിച്ച യോഗത്തിനു ശേഷം കുറ്റപ്പെടുത്തി. എന്യൂമറേഷൻ ഫോം തിരിച്ചുനൽകാൻ വിസമ്മതിച്ചവരുണ്ടെന്ന് കമ്മിഷൻ പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. തിരിച്ചു വാങ്ങാൻ കഴിയാത്തതാവാം പ്രശ്‌നത്തിനു കാരണമെന്നും ജയരാജൻ പറഞ്ഞു. ഒഴിവാക്കിയവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി വേണം കരട് പട്ടിക പ്രസിദ്ധീകരിക്കാനെന്ന് കോൺഗ്രസ് നേതാവ് എം.കെ. റഹ്മാൻ ആവശ്യപ്പെട്ടു.
അതേസമയം, യോഗ്യതയില്ലാത്തവരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐആർ നടപ്പാക്കുന്നതെന്നും അതിനെ അട്ടിമറിക്കാൻ ശ്രമിക്കരുതെന്നും ബിജെപി നേതാവ് ജെ.ആർ. പത്മകുമാർ പറഞ്ഞു.

















































