വിവാദങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ച് ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും. താൻ വളരെ ചെറുപ്പം മുതൽ അറിയുന്ന ഒരു നടനാണ് ഷൈൻ എന്നും അദ്ദേഹത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചെന്നും വിൻസി പറഞ്ഞു. വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച ഷൈൻ തന്റെ മുൻകാല പെരുമാറ്റങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വെളിപ്പെടുത്തി. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം.
വിൻസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘എന്തുകൊണ്ട് ആ വിഷയം അങ്ങനെ ഞാൻ എടുത്തു എന്നതിൽ വ്യക്തമായ ഉത്തരം എനിക്കു നൽകേണ്ടതുണ്ട്. അതിനു മുമ്പ് പണ്ട് എന്റെ ജീവിതത്തിൽ നടന്നൊരു കാര്യം കൂടി പറയണം. ഷൈൻ ചേട്ടൻ സിനിമയിൽ വരുന്നത് കമൽ സർ വഴിയാണ്. അതേപോലൊരു കാലത്ത്, ഞാൻ പ്ലസ് ടു പഠിക്കുന്ന സമയമാണ്, ആദ്യമായി എനിക്ക് സിനിമയിൽ അഭിനയിക്കണമെന്നു തുറന്നു പറഞ്ഞ ഒരു അഭിനേതാവ്, അതും ഷൈൻ ചേട്ടനാണ്…
മാത്രമല്ല ഞങ്ങൾ ഒരേ ഇടവകയ്ക്കാരാണ്, കൂടാതെ എന്റെ മുന്നിൽ വന്നു നിൽക്കുന്ന ആദ്യ ആർട്ടിസ്റ്റും. അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും. ഒരു നടിയെന്ന നിലയിൽ വ്യക്തിപരമായ ഷൈൻചേട്ടന്റെ കരിയറിലെ ഉയർച്ച എന്നെ സ്വാധീനിച്ചിട്ടുണ്ട്. ‘അന്നയും റസൂലും’ സിനിമയൊക്കെ അദ്ദേഹം ചെയ്തിരിക്കുന്ന സമയത്താണ് നേരിട്ട് സംസാരിച്ചത്.
അതിനെല്ലാം ശേഷം ഷൈൻ ചേട്ടന്റെ അഭിമുഖങ്ങൾ കാണുമ്പോഴും ഹൈപ്പർ പരിപാടികൾ കാണുമ്പോഴും ഇതൊക്കെ എന്താണെന്നു ചിന്തിച്ചിരുന്നു. എന്നാൽ ഐശ്വര്യ ലക്ഷ്മി ഉൾപ്പടെയുള്ളവർ പറഞ്ഞിട്ടുണ്ട്, ഷൈൻ എന്ന വ്യക്തി ജീവിതത്തിൽ അങ്ങനെയല്ലെന്ന്. ആ സമയത്താണ് ഞങ്ങളൊരുമിച്ച് ഈ ചിത്രം വരുന്നത്. ഒരേ നാട്ടുകാരൻ, ജീവിതത്തിൽ പ്രചോദനമായ വ്യക്തി അങ്ങനെ വളരെ ആകാംക്ഷയോടെയും ഇഷ്ടത്തോടെയുമാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ തീരുമാനിക്കുന്നത്.
ഒരുകാര്യത്തിൽ ഞാൻ ഉറപ്പു പറയാം, അതി ഗംഭീര പെർഫോമർ ആണ് ഷൈൻ ടോം ചാക്കോ എന്ന നടൻ. എന്നാൽ വ്യക്തിപരമായി അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പിന്നെ ഒരു സ്പെയ്സിലുണ്ടായ അനുഭവം, ഞാൻ നോക്കി കണ്ട ആളിൽ നിന്നും വരുന്ന ചെറിയൊരു കാര്യം, അത് മനഃപൂർവമായിരിക്കില്ല, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല.’’
അതേസമയം വിൻസിയുടെ വാക്കുകൾക്കിടയിൽ ഷൈൻ ഇടപെടുകയായിരുന്നു. ഷൈനിന്റെ വാക്കുകൾ ഇങ്ങനെ-
‘‘വിൻസിയെ എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. തീർച്ചയായും അതൊരാളെ വേദനിപ്പിക്കും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഫൺ രീതിയിലുള്ള സംസാരങ്ങൾ ലൂസ് ടോക്ക് പോലെ പറയുമ്പോൾ, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെന്ന് പലപ്പോഴും നാം അറിയാറില്ല. എല്ലാവരും ഒരേപോലെയല്ല, അത് കാണുന്നതും കേൾക്കുന്നതും മനസിലാക്കുന്നതും ആസ്വദിക്കുന്നതും. എല്ലാം വ്യത്യസ്തമാണ് എല്ലാവർക്കും. ഒരു കാര്യം കേൾക്കുമ്പോൾ അഞ്ച് പേരും അഞ്ച് രീതിയിലാകും എടുക്കുക, എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല. അങ്ങനെ എന്റെ ഭാഗത്തു നിന്ന് വിൻസി വേദനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സോറി.’’–ഷൈൻ ടോമിന്റെ വാക്കുകൾ.
‘‘ഇത് വളരെ വ്യക്തിപരമായ കാര്യമാണ്, മാധ്യമങ്ങളുടെ മുന്നിൽ പറയേണ്ട കാര്യമല്ല എന്ന് തോന്നുന്നു. ഇനി പറയണമെങ്കിൽ പറയാം. പക്ഷെ ഇത് ഒരുപാട് വിവാദമായ വിഷയമാണ്. ചേട്ടൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ആ മാറ്റത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇപ്പോൾ ഷൈൻ ടോം ചാക്കോ എന്ന വ്യക്തിയോട് വളരെയധികം ബഹുമാനമാണ് എനിക്ക് തോന്നുന്നത്. ഞാനും എല്ലാം തികഞ്ഞ വ്യക്തിയൊന്നും അല്ല. ആ വിവാദത്തിൽ കുടുംബാംഗങ്ങളെയും വലിച്ചിഴച്ചിരുന്നു. ആ കുറ്റബോധം എപ്പോഴും മനസിലുണ്ടാകും. ഇതോടെ ഈ വിവാദം അവസാനിക്കണം.’’ വിൻസി കൂട്ടിച്ചേർത്തു.
എപ്പോഴും മാറ്റം ഉണ്ടാകേണ്ടത് നമ്മളിൽ നിന്നാണ്. നമ്മൾ നമ്മളെ ശരിപ്പെടുത്തി മുന്നോട്ട് പോകണം എന്നുണ്ടെങ്കിൽ അത് ചെയ്യുകയാണ് ഏറ്റവും വലിയ കാര്യം എന്ന് മനസിലാക്കുന്നു. ഇത് നമ്മുടെ രണ്ടുപേരുടെയും കുടുംബത്തിനു മനസിലാകുമെന്നും അതോർത്ത് വിഷമിക്കരുതെന്നും ഷൈൻ, മറുപടിയായി പറഞ്ഞു.
അതേസമയം സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.