തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം മാത്രം ഉയർന്ന സാഹചര്യത്തിൽ തന്നെ, കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത ഒരു സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് ഷാഫി പറമ്പലിന്റെ പ്രതികരണം. പാർട്ടി എടുത്ത നടപടി തനിക്കും ബാധകമാണ്, പൂർണ്ണമായും പാർട്ടി നടപടിക്കൊപ്പമാണ് തന്റെ നിലപാട് എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
പാർട്ടി നടപടിയിൽ നിന്നും തീരുമാനത്തിൽ നിന്നും ഒറ്റപ്പെട്ട ഒരു നിലപാട് തനിക്കില്ല. വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പൊളിറ്റിക്‌സിലേക്ക് കൊണ്ടുവന്നതല്ല. കോൺഗ്രസ് പാർട്ടി വഴി ഉണ്ടായ ബന്ധം തന്നെയാണ് താനും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ളതെന്നും ഷാഫി പറഞ്ഞു. ഞങ്ങളെപ്പോലെ ഉള്ള ആളുകൾക്ക് ചെറുപ്പക്കാരായ പുതിയ തലമുറയെ രാഷ്ട്രീയമായി സംഘടനാപരമായി സപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. എന്നാൽ, താൻ പിന്തുണച്ചിരുന്നത് അദ്ദേഹത്തിന്റെ സംഘടനാപരമായ രാഷ്ട്രീയ പ്രവർത്തനത്തെയാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ഒരു ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, രേഖാമൂലം പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും പാർട്ടിയുടെ അംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും അദ്ദേഹത്തെ മാറ്റിനിർത്തുന്ന സമീപനം കോൺഗ്രസ് സ്വീകരിച്ചു. തുടർന്നു പാർട്ടി നേതൃത്വവുമായിട്ടും കെപിസിസി പ്രസിഡന്റുമായിട്ടും ഹൈക്കമാൻഡുമായിട്ടും ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ആക്ഷേപം മാത്രം ഉയർന്ന സാഹചര്യത്തിൽ തന്നെ, കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത ഒരു സമീപനമാണ് കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഇതിന് ശേഷമാണ് രേഖാമൂലമുള്ള പരാതി പോലീസിന്റെ നടപടികൾക്കായി സമർപ്പിക്കപ്പെട്ടതും പോലീസ് നടപടികൾ ആരംഭിച്ചതും. കോൺഗ്രസ് എടുത്ത സമീപനം, നിയമപരമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നതിന് തടസം നിൽക്കാൻ പാർട്ടിയില്ല എന്നതായിരുന്നു. പാർട്ടിക്ക് ഒരു പരാതി ലഭിച്ച സാഹചര്യത്തിൽ, അത് പാർട്ടി കമ്മിറ്റി അന്വേഷിക്കാൻ തീരുമാനിക്കാതെ തന്നെ, കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് ഫോർവേർഡ് ചെയ്തു. ഇതും നിയമപരമായി മുന്നോട്ട് പോകട്ടെ എന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചതിന്റെ ഭാഗമാണ്. പാർട്ടി അതിശക്തമായിട്ടുള്ള നടപടിയാണ് ഇക്കാര്യത്തിൽ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരം ആക്ഷേപങ്ങളുടെ കാര്യത്തിൽ എടുക്കാത്ത നയവും സമീപനവും തീരുമാനവും അച്ചടക്ക നടപടിയും കോൺഗ്രസ് പാർട്ടി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിനെ വിമർശിക്കാനുള്ള സാഹചര്യം മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അക്കാര്യത്തിൽ ഇല്ല. നിയമപരമായ വിഷയങ്ങൾ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന കാഴ്ചപ്പാടാണ് കോൺഗ്രസ് സ്വീകരിച്ചത്. കോൺഗ്രസ് ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ എടുക്കാൻ കഴിയാവുന്നതിന്റെ എല്ലാ നടപടികളും ഇക്കാര്യത്തിൽ എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































