കോഴിക്കോട്: ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന കസ്റ്റഡി മർദനത്തിൽ ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രിയെയും വിമർശിച്ച് ഷാഫി പറമ്പിൽ എംപി. തനി ഗുണ്ടായിസമായി പോലീസിനെ ഈ സർക്കാർ മാറ്റി, ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്ന് പറഞ്ഞ ഷാഫി, മുഖ്യമന്ത്രിയെ മുഖ്യ ഗുണ്ടയെന്നും വിശേഷിപ്പിച്ചു. ഗുണ്ടകളെ ഇരുവശത്തുംനിർത്തി കേരളത്തിന്റെ മുഖ്യ ഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഈ സർക്കാർ നിയമം സമാധാനത്തോടെ നടപ്പാക്കുന്നവർക്കല്ല പോലീസിൽ പ്രാധാന്യം നൽകുന്നത്, പകരം ക്രിമിനലുകൾക്കും ഗുണ്ടകൾക്കുമാണ് സർക്കാരും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഒത്താശ ചെയ്യുന്നത്. പോലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെയാണ്. ജനമൈത്രി പോലീസിനെ ഗുണ്ടാമൈത്രി പോലീസാക്കി മാറ്റിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
അതുപോലെ ഗുണ്ടകളായ പോലീസുകാരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയണം. പോലീസിലെ ഗുണ്ടകൾക്ക് രാഷ്ട്രീയ സംരക്ഷണമാണ് സർക്കാർ നൽകുന്നത്. ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും ശമ്പളം പറ്റുന്ന പോലീസുകാരൻ മർദിക്കുന്ന ചിത്രം നവ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുവെങ്കിൽ, അതിന് എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അത് സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ ആണെന്നും ഷാഫി.
ഇത്രയും പോലീസ് മർദന കഥകൾ പുറത്തുവന്നിട്ടും ഇതൊന്നും പ്രശ്‌നമല്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതിലൂടെ നൽകുന്നത്. മൗനം ഗുണ്ടായിസത്തിനുള്ള സമ്മതമാണ്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ആ മൗനം തുടരില്ല. കാക്കി ഇട്ട ഗുണ്ടകൾക്ക് ഇനിയും ശമ്പളം കൊടുത്താൽ കോൺഗ്രസ് പ്രവർത്തകർ വെറുതെ ഇരിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കുത്തഴിഞ്ഞ സംവിധാനമായി ആഭ്യന്തര വകുപ്പ്മാറി. പോലീസിന് കഴിവ് ഇല്ലാത്തതു കൊണ്ടല്ല. നിയന്ത്രണം ഗുണ്ടകൾ ഏറ്റെടുത്തതാണ് പ്രശ്‌നം. ഗുണ്ടകൾക്ക് ആഭ്യന്തര മന്ത്രി പ്രൊമോഷൻ ഒപ്പിട്ട് നൽകുകയാണെന്നും ഷാഫി ആരോപിച്ചു.