കീവ്: യുക്രെയിനിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ ഒരു ആശുപത്രിയിലെ പ്രസവ വാർഡ് ഉൾപെടെ തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ട് വലിയ ഡ്രോൺ ആക്രമണം നടന്നതായി ഗവർണർ ഒലെഹ് കിപ്പെർ പറഞ്ഞു. ആക്രമണം നടന്നയുടനെ രോഗികളെയും ജീവനക്കാരെയും സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നും ഗവർണർ പറഞ്ഞു. അതേസമയം ആർക്കും ജീവൻ നഷ്ടമായിട്ടില്ല.
തകർന്ന ജനലുകളുള്ള ഒരു കെട്ടിടത്തിന്റെ ചിത്രം ഗവർണർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അതേസമയം കീവിലെ 4 ജില്ലകളിലേക്ക് ഡോക്ടർമാരെ വിളിച്ചു. ആക്രമണം തുടരുകയാണെന്നും ജനങ്ങളോട് സുരക്ഷിതസ്ഥലങ്ങളിൽ ഇരിക്കാനും സൈന്യം മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും വെടിവച്ചിട്ടെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ആഴ്ചകളായി ഏറ്റുമുട്ടൽ നടക്കുന്ന നിപ്രോപെട്രോവ്സ്ക് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പ്രദേശം പിടിച്ചെടുത്തതായി റഷ്യൻ സേനയും അവകാശപ്പെട്ടു.