അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ പഞ്ചാബിനെതിരെ 191 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യഓവറുകളിൽ റൺസ് കണ്ടെത്താനാവാതെ വന്നത് ആർസിബിക്ക് തിരിച്ചടി. സൂപ്പർതാരം വിരാട് കോലിയാണ്(43) ടീമിന്റെ ടോപ്‌സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആദ്യ ഓവറിൽ കത്തിക്കയറിയെങ്കിലും ഓപ്പണർ ഫിൽ സാൾട്ട് രണ്ടാം ഓവറിൽ തന്നെ മടങ്ങി. ഒമ്പത് പന്തിൽ നിന്ന് സാൾട്ട് 16 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും വിരാട് കോലിയും ചേർന്ന് സ്‌കോറുയർത്തി. മായങ്കിന്റെ വെടിക്കെട്ടിൽ ടീം ആറോവറിൽ 55 ലെത്തി. പിന്നീട് പൂണ്ടുവിളയാടാമെന്ന മോഹം തട്ടുടച്ച് ചാഹൽ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റൺസെടുത്തു.
ആർസിബി 56-2 എന്ന നിലയിൽ നിൽക്കുമ്പോൾ നായകൻ രജത് പാട്ടിദാർ ആർസിബിയെ കരകയറ്റാനിറങ്ങി. അതേസമയം മറുസൈഡിൽ ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കർ റോളിലായിരുന്നു ഇന്നിങ്‌സ്. എന്നാൽ നായകൻ തകർത്തടിച്ചതോടെ ആർസിബി പത്തോവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുത്തു. 11-ാം ഓവറിൽ പാട്ടിദാറും പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 26 റൺസാണ് ആർസിബി നായകന്റെ സമ്പാദ്യം.
അതേസമയം മധ്യഓവറുകളിൽ വേഗം റൺസ് കണ്ടെത്താനാവാത്തത് ആർസിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകൾ നേരിട്ട കോലിക്ക് 43 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോർ 170-കടന്നു. ലിവിങ്‌സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസും ജിതേഷ് ശർമ 10 പന്തിൽ നിന്ന് 24 റൺസുമെടുത്തു. റൊമാരിയോ ഷെഫേർഡ് 17 റൺസെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു. കൈൽ ജേമിസൺ പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.