വിശാഖപട്ടണം: പ്രതീക്ഷകൾ ഒരിക്കലും അവസാനിക്കില്ല, അത് അവസാന നിമിഷം ചിലപ്പോൾ മാറിമറിഞ്ഞേക്കാം… ഒന്നും ഒന്നിന്റേയും അവസാനമല്ലെന്ന് ഡൽഹി ക്യാപിറ്റൽസ് താരം അശുതോഷ് ശർമ എന്ന ഒറ്റയാൻ തെളിയിച്ചു. കാണികളെ ആവേശത്തിൽ ആറാടിച്ച സൂപ്പർ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹിക്ക് ഒരു വിക്കറ്റിന്റെ ത്രില്ലർ ജയം.
ലക്നൗ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി തുടക്കത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് എന്ന നിലയിലായിരുന്നു. ഇതോടെ അനായാസേന ജയം സ്വപ്നം കണ്ട ലക്നൗവിനു മേൽ കരിനിഴൽ വീഴ്ത്തി ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് എത്തി. അവസാന ഓവർ വരെ പൊരുതിയ അശുതോഷ് ശർമയുടെ (31 പന്തിൽ 66 നോട്ടൗട്ട്) ഇന്നിങ്സിന്റെ ബലത്തിൽ ഡൽഹി ജയം കൈപ്പിടിയിലൊതുക്കുകയും ചെയ്തു. സിക്സറിലൂടെ ഡൽഹിയുടെ വിജയറൺ നേടിയ അശുതോഷ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഇതിനെല്ലാം അപ്പുറം ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിനു സംഭവിച്ചൊരു കൈപ്പിഴവാണ് മത്സരത്തിൽ ഡൽഹിക്ക് വിജയം സമ്മാനിച്ചത്. പേസർ ഷാർദൂൽ ഠാക്കൂറിന് 2 ഓവർ ശേഷിക്കെ, ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് അവസാന ഓവർ ഏൽപിച്ചത് ഇടംകൈ സ്പിന്നർ ഷഹബാസ് അഹമ്മദിനെ. പന്തിന്റെ ഈ തീരുമാനം കമന്റേറ്റർമാരെ ഉൾപ്പെടെ അമ്പരപ്പിച്ചു. ഈ ഓവറിൽ ഡൽഹിക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റൺസാണ്. കൈവശം ഒരേയൊരു വിക്കറ്റും.
അതേസമയം ബാറ്റിങ് നിരയിലെ അവസാനക്കാരനായ മോഹിത് ശർമയായിരുന്നു സ്ട്രൈക്കിൽ. തകർപ്പൻ ഫോമിൽ കളിച്ചിരുന്ന അശുതോഷ് ശർമ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ. മനോഹരമായ ഒരു ഓഫ് സ്പിന്നിങ് ഡെലിവറിയിലൂടെയാണ് ഷഹബാസ് ഓവർ തുടങ്ങിയത്. മുന്നോട്ടു കയറി ആ പന്ത് കളിക്കാൻ ശ്രമിച്ച മോഹിത് ശർമയ്ക്ക് പിഴച്ചു. ബാറ്റിൽ തട്ടാതെ പന്ത് മോഹിത്തിന്റെ പാഡിൽ ഉരസി പുറകിലേക്ക്. അനായാസമായൊരു സ്റ്റംപിങ് ചാൻസ്. എന്നാൽ ആ ബോൾ കൈപ്പിടിയിൽ ഒതുക്കാൻ ഋഷഭ് പന്തിന് സാധിച്ചില്ല. ലക്നൗ കളി കൈവിട്ട നിമിഷം… സ്റ്റംപിങ് അവസരം പാഴായതിന്റെ നിരാശയിൽ എൽബിഡബ്ല്യുവിനു വേണ്ടി ലക്നൗ റിവ്യൂ എടുത്തെങ്കിലും ഔട്ട് അല്ലെന്ന് റീപ്ലേയിൽ വ്യക്തമായി. അടുത്ത പന്തിൽ മോഹിത്തിന്റെ സിംഗിൾ. മൂന്നാം പന്തിൽ അശുതോഷിന്റെ വിജയ സിക്സും പിറന്നു.
Bro ! Pant you lost the match here ! Misses the match stumping ! #LSGvsDC #IPL2025 #RishabhPant #starc #NupurSharma #kunalkamra #HarbhajanSingh #NicholasPooran #asutosh pic.twitter.com/BjzoJN0mQM
— fart cat 🐱 smokimg🚬 (@gajendra87pal) March 24, 2025