ലക്നൗ: കൂളറിന് മുന്നിൽ നിന്ന് മാറിയില്ല, വിവാഹ വീട്ടിൽ കൂട്ടത്തല്ല്. ഉത്തർ പ്രദേശിലെ ഝാൻസിയിൽ മെയ് 28 -നാണ് സംഭവം. ചടങ്ങുകളെല്ലാം പൂർത്തിയാക്കി ദമ്പതികൾ സ്റ്റേജിൽ ഇരിക്കുന്നു. നവദമ്പതികൾക്ക് ചൂടിൽ നിന്നും ആശ്വാസം പകരുന്നതിന് വേണ്ടി അവരുടെ സമീപത്തായി ഒരു കൂളറും വച്ചിരുന്നു.
എന്നാൽ, വരന്റെ ഭാഗത്തു നിന്നുള്ള ചിലർ കൂളറിന് മുന്നിൽ ഇരുന്നു. അതോടെ ദമ്പതികൾക്ക് തണുപ്പ് കിട്ടാതായി. പിന്നാലെ വധുവിന്റെ വീട്ടുകാർ അവരോട് അവിടെ നിന്നും മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, വരന്റെ ഭാഗത്ത് നിന്നുള്ളവർ അതിന് തയ്യാറായില്ല. ഇതോടെയാണ് വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാക്കുകയായിരുന്നു. വീഡിയോയിൽ ആളുകൾ കസേരയും മറ്റുമെടുത്ത് പരസ്പരം തല്ലുന്നത് കാണാം. സ്ത്രീകളും പുരുഷന്മാരും എല്ലാം കയ്യാങ്കളിയിൽ പങ്കാളികളാണ്.
അതേസമയം നാട്ടുകാരിൽ ചിലരും ഇവർക്കൊപ്പം ചേർന്നതോടെ സംഗതി കൂടുതൽ വഷളായി എന്നും റിപ്പോർട്ടുകൾ പറയുന്നു.കയ്യാങ്കളി രൂക്ഷമായതോടെ അതിഥികളിൽ പലരും ഭക്ഷണം പോലും ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നത്രെ. പൊലീസ് എത്തിയപ്പോഴേക്കും വഴക്ക് അവസാനിച്ചിരുന്നു. അതേസമയം, വധുവിന്റെ കുടുംബം അടുത്ത ദിവസം എസ്‌എസ്‌പിയുടെ ഓഫീസിൽ വീഡിയോ തെളിവായി സമർപ്പിച്ചുകൊണ്ട് ഔദ്യോഗികമായി പരാതി നൽകി.സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്ന് സർക്കിൾ ഓഫീസർ രാംവീർ സിംഗ് പറഞ്ഞു.