കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരായ ബലാത്സംഗ കേസിൽ യുവ ഡോക്ടർ നൽകിരിക്കുന്നത് വിശദമായ പരാതിയെന്നു റിപ്പോർട്ട്. വേടനെ പരിചയപ്പെട്ടതു മുതൽ രണ്ടു വർഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് തൃക്കാക്കര പോലീസിനു നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. താൻ ‘ടോക്സിക്കും പൊസസീവു’മാണെന്നും ബന്ധം തുടരാൻ കഴിയില്ലെന്നും വേടൻ പറഞ്ഞതായി പരാതിയിൽ പറയുന്നു.
താൻ വിവിധ ആവശ്യങ്ങൾക്കായി 31,000 രൂപ വേടന് നൽകിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിൻ ടിക്കറ്റ് എടുത്തു നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 2021ലാണ് വേടനുമായി ഡോക്ടർ പരിചയത്തിലാകുന്നത്. കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്. പലയിടത്തുനിന്നും വേടന്റെ പാട്ടുകളും മറ്റ് ഇഷ്ടപ്പെട്ടതോടെ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടെന്നും തുടർന്ന് ഫോൺ നമ്പർ കൈമാറി എന്നും പരാതിയിൽ പറയുന്നു.
പിന്നീടൊരിക്കൽ വേടൻ തന്നെ കോഴിക്കോട് വന്ന് കാണുകയും താൻ വാടകയ്ക്കെടുത്തിരിക്കുന്ന ഫ്ലാറ്റിൽ താമസിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. പിന്നീട് വേടൻ പലപ്പോഴും കോഴിക്കോട് എത്തിയിരുന്നുവെന്നും തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ, വിവാഹം കഴിക്കുന്ന കാര്യം താൻ വേടൻ സൂചിപ്പിച്ചിരുന്നു. തനിക്ക് കൊച്ചിയിൽ ജോലി കിട്ടി എത്തിയപ്പോൾ താമസിച്ചിടത്തും വേടൻ എത്തിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിവാഹക്കാര്യങ്ങൾ ഈ ഘട്ടത്തിൽ സംസാരിച്ചതായാണ് യുവതി പറയുന്നത്. ഇതിനിടെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചും എലൂരിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ വച്ചും പീഡിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. ലഹരി ഉപയോഗിച്ചും വേടൻ തന്നെ ബലാത്സംഗം ചെയ്തിട്ടുള്ളതായി പരാതിയിൽ പറയുന്നു.
അതേസമയം 2023 ആയപ്പോഴേക്കും വേടൻ താനുമായി അകലാൻ തുടങ്ങി. തങ്ങൾ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് വേടന്റെ സുഹൃത്തുക്കൾക്കും അറിയാം. അവരോട് ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞ യുവതി ഏതാനും പേരുടെ പേരുകളും പരാതിയിൽ പറയുന്നു. ഈ സമയമാണ് താൻ ‘ടോക്സിക്കും പൊസസീവു’മാണെന്നും ബന്ധം തുടരാൻ കഴിയില്ലെന്നും പറഞ്ഞു വേടൻ ബന്ധത്തിൽ നിന്നു ഒഴിവായത്. വേടൻ ഇത്തരത്തിൽ പെരുമാറിയതോടെ താൻ മാനസികമായി തകർന്നു പോയെന്നും വിഷാദരോഗം പിടിപെട്ടു ചികിത്സ തേടേണ്ടി വന്നു എന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണു പരാതി നൽകാൻ വൈകിയത് എന്നും പരാതിയിൽ പറയുന്നു.
അതേസമയം യുവതിയുടെ പരാതിയിൽ പ്രാഥമികാന്വേഷണങ്ങൾക്കു ശേഷം വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. ഫ്ലാറ്റിൽ നിന്ന് 9 ഗ്രാം കഞ്ചാവ് പിടിച്ച കേസിൽ പുലിനഖ കേസിൽ വനംവകുപ്പിന്റെ അറസ്റ്റിനും ശേഷമാണ് റാപ്പൻ വേടൻ വീണ്ടും വിവാദത്തിൽ അകപ്പെടുന്നത്.
കേസിൽ വേടനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും യുവതി കൈമാറി. ഇന്നലെ വൈകിട്ടാണു യുവതി പരാതി നൽകിയത്. തുടർന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം ഐപിസി 376 അനുസരിച്ച് കേസ് റജിസ്റ്റർചെയ്യുകയായിരുന്നു. യുവതി പറയുന്ന പരാതിയിലെ കാര്യങ്ങൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും പോലീസ് അടുത്ത നീക്കം നടത്തുക. യുവതി പറയുന്ന സമയത്ത് കോഴിക്കോടും കൊച്ചിയിലും ഇരുവരും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.