തൃശ്ശൂർ: മനുഷ്യ ജീവനു പുല്ലുവില നൽകാതെ മന:പൂർവമുള്ള അലംഭാവത്തിൽ നഷ്ടപ്പെട്ടത് ഒരു ജീവൻ. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിലാണ് അന്വേഷണം. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരും സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഹൈദരാബാദിൽ നിന്നും ചാലക്കുടിയിലേക്ക് ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ശ്രീജിത്ത്. ഇടയ്ക്ക് ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ ശ്രീജിത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ടി.ടി.ഇയെ വിവരം അറിയിച്ചെങ്കിലും തൃശൂരിൽ മാത്രം നിർത്താൻ കഴിയുകയുള്ളൂവെന്നായിരുന്നു മറുപടി. ഇതിനിടയിൽ ശ്രീജിത്ത് അബോധാവസ്ഥയിലായി. തുടർന്ന് ട്രെയിൻ മുളങ്കുന്നത്തുകാവിൽ നിർത്തി. നെഞ്ചുവേദനയുമായി യുവാവ് എത്തുന്ന വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും ട്രെയിനെത്തിയിട്ടു പോലും വീൽചെയർ പോലും ഒരുക്കിയിരുന്നില്ല.
ഇതോടെ സഹയാത്രികർ ചുമന്നാണ് യുവാവിനെ ട്രെയിനിൽ നിന്നും ഇറക്കിയത്. തുടർന്നു യുവാവ് 25 മിനിറ്റ് നേരം പ്ലാറ്റ്ഫോമിൽ കിടന്നു. നാട്ടുകാർ സംഘടിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ പ്ലാറ്റ്ഫോമിലെത്തി. സിപിആർ നൽകിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.
അതേസമയം ആംബുലൻസെത്തുന്നതിന് 3 മിനിറ്റ് മുമ്പ് വരെ യുവാവിന് പൾസ് ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 15 മിനിറ്റ് മുമ്പെങ്കിലും ആംബുലൻസ് കിട്ടിയിരുന്നെങ്കിൽ യുവാവിനെ രക്ഷിക്കാമായിരുന്നുവെന്ന വിലയിരുത്തലിൻ്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.