ദില്ലി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാഴ്‌സ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയുടെ ഹാർഡ്‌കവർ പതിപ്പ് രാഹുൽ ഗാന്ധി പാർലമെൻ്റിൽ പ്രദർശിപ്പിച്ച സംഭവത്തിൽ വൻ വിവാദത്തിലേയ്ക്ക്. പുസ്തകം നിലവിലില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇതിൻ്റെ അനധികൃത വിതരണത്തെക്കുറിച്ച് ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു.
കേന്ദ്ര പ്രതിരോധ വകുപ്പിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തിയത് ദുരൂഹമാണെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൻ്റെ അച്ചടിച്ച കോപ്പി പാർലമെൻ്റിൽ എത്തിയത് സുരക്ഷാ ലംഘനമായാണ് അധികൃതർ വിലയിരുത്തുന്നത്.
പുസ്തകം ഇതുവരെ അച്ചടിക്കുകയോ ഡിജിറ്റൽ രൂപത്തിൽ പോലും വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇതിൻ്റെ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ വ്യക്തമാക്കി. ഈ പുസ്തകത്തിൻ്റെ സമ്പൂർണ പ്രസിദ്ധീകരണത്തിന് അവകാശമുണ്ടെന്നും അത് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. സാധാരണയായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രചനകൾ പ്രസിദ്ധീകരിക്കുന്നതിന് പ്രതിരോധ കേന്ദ്രത്തിൻ്റെ അനുമതി ആവശ്യമാണ്. 2020-നും 2024-നും ഇടയിൽ സമർപ്പിക്കപ്പെട്ട 35 പുസ്തകങ്ങൾക്ക് അനുമതി നൽകിയപ്പോൾ, ജനറൽ നരവൻ്റെ പുസ്തകത്തിന് മാത്രമാണ് അനുമതി ലഭിക്കാതിരുന്നത്.
ഈ പുസ്തകത്തിലെ വിവാദമായ ചില ഭാഗങ്ങൾ 2023-ൽ വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ‘ദി കാരവൻ’ മാഗസിനും ഈ കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.ഇതുവരെ പ്രസിദ്ധീകരിക്കാത്ത ജനറൽ എം.എം. നരവൻ്റെ ഓർമ്മക്കുറിപ്പുകളിൽ കുട്ടിക്കാലം മുതൽ സൈനികസേവനത്തിൻ്റെ അവസാനകാലംവരെയുള്ള ഓർമ്മകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി രണ്ടിന് നടന്ന ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ, നന്ദി പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പുകൾ ലോക്‌സഭയിൽ വായിച്ചു. ദോക്‌ലാം വിഷയത്തിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയും ചൈന ഇന്ത്യൻ ഭൂപ്രദേശം കൈയേറി എന്നുമുള്ള വിമർശനങ്ങളാണ് രാഹുൽ ഉയർത്തിയത്. ഇതോടെയാണ് ഭരണപക്ഷത്തുനിന്ന് എതിർപ്പുകളുയർന്നത്.













































