ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂർ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതനുസരിച്ചാണ് നരേന്ദ്ര മോദി അവസാനിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്രംപ് മോദിയെ വിളിച്ച് നരേന്ദ്ര കീഴടങ്ങ് എന്ന് പറഞ്ഞെന്നും പ്രധാനമന്ത്രി യെസ് സർ പറഞ്ഞു അനുസരിച്ചു എന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഭോപ്പാലിലെ പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയ്‌ക്കെതിരായുള്ള പരിഹാസം.
‘ബിജെപി, ആർഎസ്എസ് പ്രവർത്തകരെ എനിക്കിപ്പോ നന്നായി അറിയാം. അവർക്കുമേൽ ചെറിയ സമ്മർദം ചെലുത്തിയാൽ മതി, ചെറുതായി ഒന്ന് ഉന്തിവിട്ടാൽ മതി.. ഭയംകൊണ്ട് അവർ ഓടിയൊളിക്കും. അതിന് ഉദാഹരണമാണ് ട്രംപ് മോദിയെ ഫോണിൽ വിളിച്ചത്,’ രാഹുൽ പറഞ്ഞു.
ട്രംപിൽ നിന്നും നരേന്ദ്രജിയിൽ നിന്നും ഉടൻ കീഴടങ്ങാൻ ആഹ്വാനം വന്നു. ചരിത്രം ഇതിന് സാക്ഷിയാണ്. ഇതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സ്വഭാവമെന്നും രാഹുൽ പറഞ്ഞു. തുടർന്ന് 1971ലെ ഇന്ത്യ-പാക് യുദ്ധത്തെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. അമേരിക്കയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും ഇന്ത്യ 1971-ൽ പാക്കിസ്ഥാനെ തകർത്തു എന്ന് രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബിജെപി വക്താവ് തുഹിൻ സിൻഹയും രംഗത്തെത്തി. രാഹുൽ ഗാന്ധി, പാക്കിസ്ഥാന്റെ ഇന്റർ സർവീസ് ഇന്റലിജൻസിനെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും അത് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും തുഹിൻ സിൻഹ പറഞ്ഞു.