അഗർത്തല: ത്രിപുരയിലെ ഗോമതി ജില്ലയിൽ, അമ്മായിയമ്മയുമായി വഴക്കിട്ടതിനു അയൽക്കാർ യുവതിയെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച ശേഷം തല മുണ്ഡനം ചെയ്തു. ഗോമതിയിലെ ഉദയ്പുരിൽ റിപ്പോർട്ട് ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ആക്രമണത്തിനു നേതൃത്വം നൽകിയ മഞ്ജു റാണി ദാസ് (60), പുതുൽ റാണി ദാസ് (50), ഹമീദ ബാനു (60) എന്നീ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് നേതൃത്വം കൊടുത്തത് ബിജെപി പ്രാദേശിക നേതാവാണെന്നും ആരോപണമുണ്ട്.
യുവതിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട് തല അഴുക്കുചാലിലേക്ക് താഴ്ത്തി വച്ചായിരുന്നു ആക്രമണം. ഒരു സ്ത്രീ തല മുണ്ഡനം ചെയ്യുമ്പോൾ യുവതി നിലവിളിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കേൾക്കാം. അതേസമയം പുരുഷന്മാർ ഇതു നോക്കിനിൽക്കുകയും ആക്രമണം. ഇവർ ആ സമയം വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇരയുടെ മുടി മുറിച്ച സ്ത്രീ ബിജെപിയുടെ പ്രാദേശിക നേതാവാണെന്നാണ് ആരോപണം.
അമ്മായിയമ്മ തന്നോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി ഇര ആരോപിച്ചു. പ്രദേശവാസികൾ തന്റെ കൈകൾ ഒരു വൈദ്യുത തൂണിൽ കെട്ടി, മുഖത്ത് കറുപ്പ് തേച്ച്, കഴുത്തിൽ ചെരുപ്പ് മാല തൂക്കിയെന്ന് യുവതി പറയുന്നു. പ്രദേശത്തെ നിരവധി സ്ത്രീകൾ ആക്രമണത്തിൽ പങ്കാളികളാണെന്നും തനിക്ക് നീതി വേണമെന്നും യുവതി പറഞ്ഞു. ആരോപണവിധേയ ആയ ബിജെപി നേതാവിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന്, അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനു മുൻപ് പോലീസ് അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികൾക്കെതിരെ തടങ്കലിൽ വയ്ക്കുക, പരുക്കേൽപ്പിക്കുക, യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റാനുള്ള ഉദ്ദേശ്യത്തോടെ ആക്രമിക്കുക, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.