ന്യൂഡൽഹി: മുസ്ലീംലീഗിന് ദേശീയ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.30 കോടി ചെലവിട്ട് ആധുനിക സൌകര്യങ്ങളോടെ നിർമ്മിച്ച ആസ്ഥാന മന്ദിരം, ഖാഇദേ മില്ലത്ത് സെന്‍റര്‍ എന്നാകും അറിയപ്പെടുക. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ ഇന്ത്യ സഖ്യം നേതാക്കളടക്കം പങ്കെടുക്കും.
അഞ്ച് നിലകളിലായിട്ടാണ് ഖാഇദേ മില്ലത്ത് സെൻർ ഡൽഹി ദരിയാഗഞ്ചിൽ പണികഴിപ്പിച്ചുള്ളത്. നിർമാണം രാജസ്ഥാനിൽ നിന്നുള്ള ചുവന്ന കല്ലുകൾ ഉപയോഗിച്ച്. മൂന്നു വശങ്ങളുള്ള ലന്റിക്കുലാർ ഫസാർഡാണ് കെട്ടിടത്തിന്റെ പ്രധാന ആകർഷണം. 10 സെക്കൻഡിൽ ഒരിക്കൽ ചലിക്കുന്ന ഫസാഡിൽ ദേശീയ പതാക , മുസ്ലിംലീഗിന്റെ പാർട്ടി പതാക, ഓഫീസ് അഡ്രസ് എന്നിവ തെളിഞ്ഞു കാണാം. ഇതിനുപുറമേ യോഗങ്ങളും മറ്റും പരിപാടികളും നടത്തുന്നതിനുള്ള ചെറുതും വലുതുമായ നിരവധി ഹാളുകളും കെട്ടിടത്തിലുണ്ട്.
പാർട്ടി രൂപീകരിച്ച് 78ആം വർഷത്തിൽ ദേശീയ ആസ്ഥാനം ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് മാറുമ്പോൾ ലീഗിൻറെ മനസിൽ ഉളളത് വലിയ ലക്ഷ്യങ്ങളാണ്. കേരളത്തിനും തമിഴ്നാട്ടിനും പുറത്തേക്ക് പാർട്ടിയുടെ പ്രാതിനിധ്യം വളർത്തുക. കരുത്ത് കൂട്ടുന്ന ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളില്‍ ഒന്നാവുക.ദേശീയ തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം മുസ്ലിം ലീഗിന്റെ സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ നിയമസഹായ പ്രവർത്തനങ്ങൾ ഉത്തരേന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ശ്രമം. ഉദ്ഘാടന ചടങ്ങില്‍ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കും