നിലമ്പൂർ: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ രഹസ്യമായി വന്നു കണ്ടിരുന്നെന്ന് പിവി അൻവറിന്റെ വെളിപ്പെടുത്തൽ. അക്കാര്യം ഇന്നുവരെ താൻ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. കൂടാതെ നാലുദിവസം മുൻപ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തന്നെ മഞ്ചേരിയിൽ വന്ന് തന്നെ കണ്ടിരുന്നു. അതും ആരോടും പറഞ്ഞിട്ടില്ല. പിന്നീടു കെ. സുധാകരൻ തന്നെയാണ് അത് പുറത്തുപറഞ്ഞതെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയേക്കുറിച്ചും അൻവർ പ്രതികരിച്ചു, രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞദിവസം രാത്രി തന്നെ വന്നുകണ്ട് ഒരു മണിക്കൂറോളം സംസാരിച്ചു. പിണറായിസത്തെ താഴെയിറക്കണമെന്നതടക്കമുള്ള കാര്യങ്ങൾ വളരെ സൗഹാർദപരമായി സംസാരിച്ചു. കാത്തിരിക്കാൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരിക്കുമ്പോഴും അദ്ദേഹം ഇതുപോലെ തന്നെ രഹസ്യമായി വന്ന് കണ്ടിരുന്നു. അന്ന് പരിപൂർണ പിന്തുണ നൽകിയിട്ടുണ്ട്. അതൊന്നും ഇന്നുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പിണറായിസത്തിന്റെ ഏറ്റവും വലിയ ഇരയാണ് രാഹുൽ. യുഡിഎഫിൽ പിണറായിസത്തിനെതിരേ അതിശക്തമായി സംസാരിച്ചുകൊണ്ടിരിക്കുന്ന യുവനേതാവാണ് അദ്ദേഹമെന്നും അൻവർ പറഞ്ഞു.
അതുപോലെ നാലുദിവസംമുൻപ് കെ. സുധാകരനും മഞ്ചേരിയിൽവന്ന് തന്നെ കണ്ടു. ആരോടും പറഞ്ഞിട്ടില്ല. കെ. സുധാകരനല്ലേ അത് പുറത്തുപറഞ്ഞത്. ഒരു സ്വകാര്യ സംഭാഷണവും താനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. പിന്നെ എന്നെ ചവിട്ടിത്താഴ്ത്തുന്നതെന്തുകൊണ്ടാണ്? മുൻ മലപ്പുറം പോലീസ് മേധാവി സുജിത്ദാസ് അഞ്ചുദിവസമായി തന്നെ വിളിച്ച ഫോൺ കോൾ മുൻപ് പുറത്തുവിട്ടിരുന്നു. അത് തന്റെ വീട്ടിലെ കാര്യത്തിനല്ല. താൻ ആ കോളുകൾ പുറത്തുവിട്ടില്ലായിരുന്നെങ്കിൽ പോലീസിലെ ഈ തോന്നിവാസങ്ങൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമായിരുന്നോ? ജനങ്ങൾ അതിലെ സത്യസന്ധത ഉറപ്പുവരുത്തിയത് ആ ഫോൺകോൾ വഴിയാണ്. അത് പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ചെയ്തതാണെന്നും അൻവർ പറഞ്ഞു.