തിരുവനന്തപുരം: മാളിൽ എസ്എഫ്‌ഐ പ്രവർത്തകരുമായി സംഘർഷത്തിലേർപ്പെട്ട സിപിഒ മിഥുൻ റോയിക്കൊപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. ഇരുവർക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദ്ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. പേട്ട സ്വദേശി വിനയ് പ്രകാശിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്. അതുപോലെ മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും.
പോലീസിനെ മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസ്സാര വകുപ്പുകളും മിഥുനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയ വഞ്ചിയൂർ പോലീസ് നടപടി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തും. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഫോർട്ട് എസിപി ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും. മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമല്ല ആക്രമണം എന്നാണ് കണ്ടെത്തൽ.
ഷോപ്പിംഗ് മാളിൽ എത്തിയ മിഥുനെ അവിടെ ഉണ്ടായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർ തിരിച്ചറിഞ്ഞതോടെ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ മിഥുൻ പ്രവർത്തകരെ തള്ളി മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. പ്രകോപിതരായ പ്രവർത്തകർ മിഥുന് നേരെ പാഞ്ഞടുക്കുകയും ചവിട്ടുകയുമായിരുന്നുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഈ കേസിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. വിനയ്, സുർജിത്ത് എന്നിവർക്കായിരുന്നു ജാമ്യം ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് മാൾ ഓഫ് ട്രാവൻകൂറിൽ എത്തിയപ്പോഴായിരുന്നു മിഥുൻ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും നടന്നിരുന്നു. തുടർന്ന് മിഥുൻ അടക്കമുള്ള പോലീസുകാർ ലാത്തി വീശുകയും എസ്എഫ്‌ഐ പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ശനിയാഴ്ച മിഥുനെ സംഘം ചേർന്ന് ആക്രമിച്ചത്.
















































