പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ എ. പത്മകുമാറിനെ പൂർണമായി തള്ളാതെയും എന്നാൽ സംരക്ഷിക്കാതെയും സിപിഎം. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷമേ പത്മകുമാറിനെതിരേ നടപടി കൈക്കൊള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അതേസമയം പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ നീതി പുലർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് എം.വി. ഗോവിന്ദൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പത്മകുമാറിനെതിരേ തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ ഘട്ടത്തിൽ പത്മകുമാറിനെ തള്ളിയാൽ, പാർട്ടിതന്നെ പത്മകുമാറിനെ കുറ്റക്കാരനായി കാണുന്നു എന്ന പ്രതീതി ജനങ്ങൾക്കിടയിലുണ്ടാക്കും. ഇത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും കനത്ത തിരിച്ചടി നൽകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുംവരെ കാത്തിരിക്കാമെന്ന തീരുമാനത്തിൽ പാർട്ടിയെ കൊണ്ടുചെന്നെത്തിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ എൻ. വാസു കേവലം ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, പത്മകുമാർ അങ്ങനെയായിരുന്നില്ലെന്നും എം.വി. ഗോവിന്ദൻ സൂചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയ നേരിൽക്കണ്ട് സംസാരിച്ച ശേഷമാണ് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. സ്വർണ മോഷണക്കേസിൽ റിമാൻഡിലായിട്ടും സിപിഎം പത്മകുമാറിനെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.



















































