മലപ്പുറം: പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാംക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് വീഡിയോ. ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കേരളത്തിൽ ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടാതെ ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും അദ്ദേഹം വീഡിയോയിലൂടെ ചോദിച്ചു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെൺകുട്ടിയുടേതെന്നും ഇത്തരം വിവാദങ്ങൾ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘പളളുരുത്തി സ്‌കൂളിൽ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. വളരെ നിർഭാഗ്യകരമായിപ്പോയി. കേരളത്തിൽ സംഭവിച്ചുകൂടാത്തതാണ്. നിയമം അനുസരിച്ച് വരികയാണെങ്കിൽ എന്നാണ് അവർ പറഞ്ഞത്. എന്ത് നിയമമാണത്? ഒരു കുട്ടിയുടെ തലയിൽ ഒരുമുഴം നീളമുളള തുണി, അവരുടെ ശിരോവസ്ത്രം പോലെ തന്നെ. അത് കണ്ടാൽ പേടിയാവും, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് നിർഭാഗ്യകരമായി. കേരളത്തിൽ സംഭവിച്ചുകൂടാത്ത ഒന്നാണ്. ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതുമാണ്. പൊതുസമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ്. അതിൽ യാതൊരു സംശയവുമില്ല’: പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
അതേസമയം സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥിയെ പുറത്തുനിർത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ കുട്ടിയെ ക്ലാസിൽ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ സ്‌കൂൾ നിയമങ്ങൾ പാലിച്ച് വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറാണെന്നായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാൽ ആദ്യ ദിനത്തിൽ എന്ന പോലെ വിദ്യ നൽകാൻ തയ്യാറാണ്. സ്‌കൂൾ നിയമം അനുസരിച്ച് വിദ്യാർത്ഥി വന്നാൽ സ്വീകരിക്കും. സർക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയത് എന്നും പ്രിൻസിപ്പൽ പറഞ്ഞു.
പിന്നീടു വിദ്യാർത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങുകയാണെന്ന് പിതാവ് അറിയിച്ചു. സ്‌കൂളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്‌കൂളിൽ പഠനം തുടരുമെന്നും പിതാവ് അറിയിച്ചു. ഇതിനിടെ സംഭവത്തിൽ ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സെന്റ് റീത്താസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഈ ഹർജി തള്ളുകയായിരുന്നു. കൂടാതെ സെന്റ് റീത്താസ് സ്‌കൂളിന്റെ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.