തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളും വിമർശനങ്ങളും ശക്തമാകുന്നു. പോലീസ് തലപ്പത്തേക്കു പരിഗണിച്ച മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് അന്ന് കൂത്തുപറമ്പിൽ വെടിവെയ്പ്പ് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കൊച്ചിയിൽ പ്രതികരിച്ചു. നിയമനം അതിൻ്റെ നടപടിക്ക് പോകുമെന്നും സതീശൻ പറഞ്ഞു. അതേസമയം സംസ്ഥാന പോലീസ് മേധാവിയായി റാവഡ ചന്ദ്രശേഖറെ നിയമിച്ചതിൽ പരോക്ഷമായി അതൃപ്തി പരസ്യമാക്കി പി ജയരാജൻ രംഗത്ത് വന്നു.
കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്തായിരിക്കാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. യുപിഎസി ചുരുക്ക പട്ടികയിൽ ഉണ്ടായിരുന്ന നിതിൻ അഗർവാൾ സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.