വടകര: പേരാമ്പ്ര സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. ഷാഫി പേരാമ്പ്രയിൽ കലാപത്തിന് ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് എസ് കെ സജീഷ് ഉന്നയിച്ചത്. മറുഭാഗത്ത് ആളില്ലെന്ന് കണ്ടതോടെ പോലീസിനെ ആക്രമിച്ചെന്നും ജീവഹാനി അടക്കം ലക്ഷ്യം വച്ചെന്നും എസ് കെ സജീഷ് ആരോപിച്ചു. അതുപോലെ അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി വടകരയിൽ ജയിച്ചത്. തന്റെ മേന്മ കൊണ്ടാണ് ജയം എന്ന ഷാഫിയുടെ അവകാശവാദം യുഡിഎഫ് പരിശോധിക്കണമെന്നും നേതാവ് പറഞ്ഞു.
‘ജീവഹാനി അടക്കം ലക്ഷ്യം വെച്ചു. ആളുകളെ പുറത്ത് നിന്നും എത്തിച്ചു. ഷാഫി വന്നില്ലെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നു. ഞാനെന്ന ഭാവമുള്ള രാഷ്ട്രീയ പ്രവർത്തകൻ സമൂഹത്തിന് നല്ലതല്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി വടകരയിൽ ജയിച്ചത്. തന്റെ മേന്മ കൊണ്ടാണ് ജയം എന്ന ഷാഫിയുടെ അവകാശവാദം യുഡിഎഫ് പരിശോധിക്കണം’, എസ് കെ സജീഷ് പറഞ്ഞു. അതുപോലെ പേരാമ്പ്രയിൽ യുഡിഎഫ് അടപടലം വീണെന്നും പോലീസിന്റെ പ്രതികരണം സ്വഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.