തിരുവനന്തപുരം: പീരുമേട് എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ വാഴൂർ സോമൻ ഹൃദയാഘാതത്തെ തുടർന്ന് (72) അന്തരിച്ചു. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ എംഎൽഎ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിന് പരാജയപ്പെടുത്തിയാണു വാഴൂർ സോമൻ എംഎൽഎയായത്.
കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. മരണ വിവരമറിഞ്ഞ് മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.
അതേസമയം ഭൗതികശരീരം ഇന്നു രാത്രി 8 മണി വരെ എംഎൻ സ്മാരകത്തിലും നാളെ രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺ ഹാളിലും പൊതുദർശനം നടക്കും. സംസ്കാരം നാളെ വൈകിട്ട് വീട്ടുവളപ്പിൽ. യോഗത്തിൽ ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വാഴൂർ സോമൻ സംസാരിച്ചിരുന്നുവെന്നും അതിനു ശേഷം മറ്റ് എംഎൽഎമാർക്കൊപ്പം പോകാൻ ഒരുങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
‘പടി ഇറങ്ങുമ്പോൾ തനിക്കു എന്തോ വല്ലായ്മ തോന്നുന്നു, ഒന്നു പിടിക്കണം’ എന്ന് അദ്ദേഹം ഒപ്പമുള്ള ആളോടു പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ലൈബ്രറി മുറിയിലെ മേശയിൽ കിടത്തി. ഉടൻ തന്നെ കാറിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജില്ലാ ആശുപത്രിയിൽനിന്ന് വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ എത്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും സ്ഥിതി വഷളായി- മന്ത്രി പറഞ്ഞു.
വാഴൂർ സോമന്റെ ആകസ്മിക വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിന്റെ രീതി മാതൃകാപരമായിരുന്നെന്നും തൊഴിലാളി നേതാവ് എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് സിപിഐയുടെയും എഐടിയുസിയുടെയും നേതൃനിരയിലേക്ക് വളർന്നു വന്ന നേതാവായിരുന്നു വാഴൂർ സോമനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.