കൊച്ചി: ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് കുറച്ചുനാളായി നിർത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ പുന:രംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അതുപോലെ പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. പുതുക്കിയ ടോൾ ആയിരിക്കുമോ ഇനി മുതൽ ഈടാക്കുക എന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ. അതേസമയം ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോൾ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ദേശീയപാതയിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും സർവീസ് റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. തുടർന്ന് കരാർ കമ്പനിയും എൻഎച്ച്ഐയും സുപ്രീം കോടതി വരെ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾ പരിഹരിച്ചു എന്നും സർവീസ് റോഡുകൾ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിച്ചിരുന്നെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി)യുടെ റിപ്പോർട്ടാണ് ഇക്കാര്യത്തിൽ കോടതി ആശ്രയിച്ചത്.
അതേസമയം ഇന്ന് കേസ് പരിഗണിച്ചപ്പോൾ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടു. ദിവസം 300 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് ശമ്പളം കൊടുക്കണമെന്നും മറ്റു ചെലവുകൾ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. ടോൾ ഇനത്തിൽ ഒരു രൂപ പോലും വരുമാനമില്ലെന്നും ഇവർ കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കാമെന്നും എന്നാൽ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഇതെന്നും കോടതി വ്യക്തമാക്കിയത്. കോടതി ഉത്തരവിനെ തുടർന്ന് ടോൾ പിരിവ് തടഞ്ഞിരുന്ന സമത്ത് ടോൾ നിരക്ക് പരിഷ്കരിച്ചിരുന്നു. വാർഷിക വർധനവാണ് വരുത്തിയിരിക്കുന്നത് എന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.
ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെയാണ് ടോൾ വർധിപ്പിച്ചിരിക്കുന്നത്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.