ഇസ്‍ലാമാബാദ്: ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്. തങ്ങൾ അത്തരത്തിൽ ഒരു ഉറപ്പും ആർക്കും നൽകിയിട്ടില്ലെന്ന് പാക്ക് പ്രതിരോധമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
‘‘ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങൾക്ക് ഉപയോഗപ്രദമാകാനും ഞങ്ങളുടെ ശത്രുക്കളെ പ്രതിരോധിക്കാനുമാണ്. ഇസ്രയേൽ ഇപ്പോൾ കാണിക്കുന്നതു പോലെ ഞങ്ങൾ അയൽ രാജ്യങ്ങൾക്കെതിരെ ഇത്തരം ആധിപത്യ നയങ്ങൾ സ്വീകരിക്കാറില്ല.’’– ആസിഫ് പറഞ്ഞു. മാത്രമല്ല ഇസ്രയേലിന്റെ ആണവശക്തിയിൽ ലോകരാജ്യങ്ങൾ ഭയപ്പെടണമെന്നും അതു രാജ്യാന്തര ആണവ നിയമങ്ങൾ പാലിക്കുന്നവയല്ലെന്നും പാശ്ചാത്യ രാജ്യങ്ങൾക്ക് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകി.
അതേസമയം ഇസ്രയേൽ ആണവാക്രണത്തിന് മുതിർന്നാൽ പാക്കിസ്ഥാൻ ഇറാനെ പിന്തുണയ്ക്കുമെന്നാണ് ദേശീയ ചാനലിനു നൽകി അഭിമുഖത്തിൽ ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡ് കോർ കമാൻഡറും ഇറാൻ ദേശീയ സുരക്ഷാ കൗൺസൽ അംഗവുമായ ജനറൽ മോസെൻ റിസെയ് പറഞ്ഞിരുന്നു. ഇസ്രയേൽ ആണവായുധവുമായി ഇറാനെ ആക്രമിച്ചാൽ അവർക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നാണ് പാക്കിസ്ഥാൻ അറിയിച്ചതെന്നാണ് റിസെയ് പറഞ്ഞത്. എന്നാൽ ഇതിനെ തള്ളിയാണ് പാക്കിസ്ഥാൻ രംഗത്തെത്തെത്തിയത്.