ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് നൽകിവരുന്ന ധനസഹായം നിർത്തലാക്കണം എന്ന് ഇന്ത്യ എഡിബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു മുഖവിലയ്ക്കെടുക്കാതെ പാക്കിസ്ഥാന് 800 മില്യൺ ഡോളറിന്റെ ധനസഹായം അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). രാജ്യത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇന്ത്യ ഇത്തരം ഒരാവശ്യം മുന്നോട്ടുവെച്ചത്.
പക്ഷെ ഇതിനെ തള്ളിക്കൊണ്ടാണ് എഡിബി പാക്കിസ്ഥാന് വീണ്ടും ധനസഹായം നൽകിയിരിക്കുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് 8500 കോടിയോളം ഡോളർ ധനസഹായമായി ലഭിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന് വീണ്ടും ധനസഹായം ലഭിച്ചിരിക്കുന്നത്.
അതേസമയം എഡിബിയുടെ പ്രവൃത്തിയിൽ ഇന്ത്യ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുള്ളതായാണ് വിവരം. ഇതുവരെ ലഭിച്ച ധനസഹായങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുന്നതിൽ പാക്കിസ്ഥാൻ സർക്കാർ പരാജയപ്പെട്ടുവെന്നും, പാക്കിസ്ഥാന്റെ ബജറ്റിൽ ഏറിയപങ്കും ജനജീവിതം നന്നാക്കുന്നതുവേണ്ടിയല്ല, മറിച്ച് സൈന്യത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലേക്കാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെയ് ആദ്യവാരം ഇറ്റലിയിലെ മിലാനിൽ എഡിബിയുടെ 58-ാമത് വാർഷികയോഗത്തിൽ പങ്കെടുക്കവെ ധനമന്ത്രി നിർമലാ സീതാരാമൻ എഡിബി ചീഫ് മസാതോ കംഡയോട് പാക്കിസ്ഥാന് സാമ്പത്തിക സഹായം അനുവദിക്കരുതെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയുടെ ധമന്ത്രിയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക വ്യക്തിത്വങ്ങളുമായും നിർമലാ സീതാരാമൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.