ഇസ്ലാമാബാദ്/ ടെഹ്റാൻ: ഇറാൻ– യുഎസ് മൂന്നാം ഘട്ട സമാധാന ചർച്ചയും സമവായത്തിലെത്താതെ പിരിഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധഭീഷണി വർധിച്ചു. ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മധ്യസ്ഥത വഹിച്ച ഒമാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അർഗാച്ചിയും പറയുന്നുണ്ടെങ്കിലും ചർച്ച അലസിയെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ച വീണ്ടും നടക്കുമെന്നാണ് വിവരം.
അതേസമയം തങ്ങളുടെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ, ജനുവരിയിലെ കലാപത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സമീപകാല ആരോപണങ്ങളെ ടെഹ്‌റാൻ ശക്തമായി തള്ളിക്കളഞ്ഞു. “ഇറാന്റെ ആണവ പദ്ധതി, ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ, ജനുവരിയിലെ കലാപത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് അവർ ആരോപിക്കുന്നതെല്ലാം ‘വലിയ നുണകളുടെ’ ആവർത്തനം മാത്രമാണ്,” ഇറാന്റെ പൊതു നയതന്ത്ര കേന്ദ്രത്തിന്റെ തലവനും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ എസ്മയിൽ ബഖായ് പറഞ്ഞു. ആഗോള പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി യുഎസും ഇസ്രായേലും വ്യവസ്ഥാപിതമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനിടെ പാക് സർക്കാർ താലിബാനുമായി തുറന്നയുദ്ധമെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെയാണ് അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനോട് തുറന്ന പോരാട്ടം പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷമാണ് ഇപ്പോൾ യുദ്ധത്തിലേക്ക് നീങ്ങുന്നത്.
പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് സാമൂഹിക മാധ്യമമായ എക്സിൽകൂടിയാണ് യുദ്ധവെല്ലുവിളി നടത്തിയത് ‘ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു. നിങ്ങളുമായി ഞങ്ങൾ തുറന്നയുദ്ധം ആരംഭിച്ചിരിക്കുന്നു’- ഖ്വജ ആസിഫ് എക്‌സ് പോസ്റ്റിൽ പറഞ്ഞു. ‘ഖസബ് ലിൽ ഹഖ്’ എന്ന പേരിട്ട സൈനിക നടപടിക്കാണ് പാക്കിസ്ഥാൻ തുടക്കംകുറിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം കാബൂളിൽ ജെറ്റ് വിമാനങ്ങളുടേയും ഉഗ്രസ്ഫോടനങ്ങളുടേയും വെടിവെയ്പ്പുകളുടേയും ശബ്ദം കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. കാണ്ഡഹാറിൽ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ താമസിക്കുന്നിടത്ത് യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറന്നതായും റിപ്പോർട്ടുണ്ട്.
ഇതുവരെയുണ്ടായ സംഘർഷത്തിൽ 133 അഫ്ഗാൻ സൈനികരെ വധിച്ചതായി പാക്കിസ്ഥാനും, 55 പാക്കിസ്ഥാനി സൈനികരെ വധിച്ചതായി അഫ്ഗാനിസ്താനും അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി താലിബാൻ വക്താവ് സൈബുള്ളാ മുജാഹിദീൻ പറഞ്ഞു. അതിർത്തി കടന്ന പാക് വിമാനം വെടിവെച്ചിട്ടതായി അഫ്ഗാനിസ്താൻ അവകാശപ്പെട്ടു.
അതേസമയം അഫ്ഗാൻ-പാക് അതിർത്തിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘർഷം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതിനു പിന്നാലെ ഖത്തറിൽവെച്ച് ഇരു രാജ്യങ്ങളുംതമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും അതിർത്തിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിലേക്കു നീങ്ങുകയുമായിരുന്നു.














































