ന്യൂഡൽഹി: പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികൾക്ക് പാക്കിസ്ഥാനിൽ ഉയർന്ന സൈനിക പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദികൾക്ക് സർവീസ് ഗ്രൂപ്പിൽ നിന്നു ലഭിച്ച പരിശീലനം പഹൽഗാമിലെ ഭീകരപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമേകിയെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. നിലവിൽ ജയിലിലുള്ള മറ്റ് തീവ്രവാദികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മാത്രമല്ല പഹൽഗാം ആക്രമണവുമായി ബന്ധമുള്ള ഭീകരരിൽ പ്രധാനിയായ ഹാഷിം മൂസ മുമ്പ് പാക്കിസ്ഥാന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ പാരാ-കമാൻഡോയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് ഇയാൾ ഭീകരവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നുവെന്നും അതിനുശേഷം നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായി. ഹാഷിം മൂസ ഉൾപ്പെടെയുള്ള എല്ലാ തീവ്രവാദികളും ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവയിൽ അംഗങ്ങളാണെന്നും റിപ്പോർട്ട്.
പിന്നീട് 2023 ൽ ഹാഷിം മൂസ ഇന്ത്യയിലേക്ക് കടന്നതായാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അതിനു ശേഷം ജമ്മു കശ്മീരിലുണ്ടായ 6 ഭീകര പ്രവർത്തനങ്ങളിലെങ്കിലും ഇയാൾ പങ്കാളിയായിട്ടുണ്ട്. 2024 ഒക്ടോബറിൽ ഗന്ദർബാലിൽ 7 പേരുടെ മരണത്തിനിടയാക്കിയ ആക്രമണവും, ബാരാമുള്ളയിൽ 4 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണവും ഇതിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ. അതേസമയം ഹാഷിം മൂസ കശ്മീരിലെ വനങ്ങളിൽ എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. ഇയാളെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലും ഊർജിതമായി നടന്നു വരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. മാത്രമല്ല വിവരം നൽകുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.